Sunday, June 7, 2026

‘ക്യാപ്റ്റനാ’യി പ്രജേഷ് സെന്‍

അന്‍പത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര നിറവില്‍ സംവിധായകന്‍ പ്രജേഷ് സെനെ തേടിയെത്തിയത് അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ പിറന്ന സിനിമയ്ക്കുള്ള നിരവധി അംഗീകാരങ്ങളായിരുന്നു. ‘വെള്ളം ‘ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയ സിനിമയായിരുന്നു. കഥാപാത്രങ്ങളെക്കൊണ്ടും അഭിനേതാക്കളെക്കൊണ്ടും കഥ കൊണ്ടും പ്രമേയം കൊണ്ടും തികച്ചും വ്യത്യസ്താനുഭവം പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്കുവാന്‍ ‘വെള്ള ‘ത്തിന് കഴിഞ്ഞിട്ടുണ്ട് . ചിത്രത്തിലെ ‘മുരളി’ എന്ന കഥാ പാത്രത്തിലൂടെയാണ് ജയസൂര്യ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. അതിലൂടെ സിനിമ ഒന്നു കൂടെ ശ്രദ്ധിക്കപ്പെടുന്നു എന്നു പറയാം. ഒരു മദ്യപാനിയുടെ വേഷത്തിലെത്തുന്ന ജയസൂര്യയുടെ കഥാപാത്രം സമൂഹത്തില്‍ മികച്ച സന്ദേശവും നല്‍കുന്നുണ്ടെന്ന് ചലച്ചിത്ര നിരൂപകര്‍ അവകാശപ്പെടുന്നു.

ജയസൂര്യ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ‘തുടക്കം മുതല്‍ ഒടുക്കം വരെയുള്ള ജയസൂര്യയുടെ ഡെഡിക്കേഷനാണ് ഈ സിനിമയെന്നാണ് താന്‍ വിശ്വസിക്കുന്നത് എന്നും ഓരോ കുഞ്ഞ് കാര്യങ്ങള്‍ ചെയ്യുമ്പോഴും അത്രയ്ക്ക് ശ്രദ്ധിച്ചാണ് ജയസൂര്യ ചെയ്തതെ’ ന്നും പ്രജേഷ് സെന്‍ അവാര്‍ഡ് പ്രഖ്യാപന ശേഷം മാധ്യമങ്ങളോട് പങ്ക് വച്ചിരുന്നു. ഈ സിനിമയിലൂടെ ഒത്തിരി മദ്യപാനികള്‍ക്കു മദ്യത്തില്‍ നിന്നും മോചനം ലഭിച്ചെന്നു ഒരുപാട് പ്രേക്ഷകര്‍ക്കിടയില്‍ നിന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട് . ഫൂട്ബാൾ ഇതിഹാസമായിരുന്ന വി പി സത്യന്‍റെ ജീവിത കഥയെ പ്രമേയമാക്കി ആദ്യ സ്വതന്ത്ര്യ സംവിധാന ചിത്രമായ ക്യാപ്റ്റനിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയനായ സംവിധായകനും തിരക്കഥാകൃത്തുമായ പ്രജേഷ് സെന്‍ പത്രപ്രവര്‍ത്തന മേഖലയില്‍ നിന്നാണ് സിനിമയിലേക്ക് എത്തുന്നത്.

പത്രപ്രവര്‍ത്തകന്‍, അദ്ധ്യാപകന്‍, ആകാശവാണിയില്‍ ഉദ്യോഗസ്ഥന്‍ എന്നീ മേഖലകളില്‍ നൈപുണ്യം തെളിയിച്ച വ്യക്തിത്വം കൂടിയാണ് ഇദ്ദേഹം. ഇപ്പോള്‍ മലയാള സിനിമയില്‍ ശ്രദ്ധേയനായ സംവിധായകനും തിരക്കഥാകൃത്തുമായി അറിയപ്പെടുന്നു. 2018 ല്‍ ആദ്യ സ്വതന്ത്ര്യ ചിത്രമായ ഫുട്ബാള്‍ താരം വി പി സത്യന്‍റെ ജീവിതകഥയെ പ്രമേയമാക്കി സംവിധാനം ചെയ്ത ‘ക്യാപ്റ്റന്‍ ‘എന്ന ചിത്രത്തിലും ജയസൂര്യ ആയിരുന്നു നായകനായി എത്തിയത്. ആ ചിത്രത്തിലൂടെ തന്നെ പ്രജേഷ് സെന്‍ ജനപ്രിയ സംവിധായകനായി മാറിക്കഴിഞ്ഞു. മേരി ആവാസ് സുനോയിലും 2021 ല്‍ സംവിധാനം ചെയ്ത വെള്ളം എന്ന ചിത്രത്തിലും ജയസൂര്യ തന്നെയാണ് നായകനായി എത്തിയത് . ഈ ചിത്രത്തിലൂടെ മികച്ച നടനുള്ള അന്‍പത്തിയൊന്നാമത് ചലച്ചിത്ര പുരസ്കാരവും ജയസൂര്യയെ തേടിയെത്തി. മലയാള സിനിമ പ്രേക്ഷകര്‍ പ്രജേഷ് സെന്‍ – ജയസൂര്യ കൂട്ട്കെട്ട് ഇരുകൈളും നീട്ടി സ്വീകരിച്ചിരിക്കുന്നു. മലയാള സിനിമ കണ്ട മികച്ച കെമിസ്ട്രിയായിരുന്നു ഇത്.

സംവിധായകന്‍, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളില്‍ ജനപ്രിയനായപ്പോള്‍ മറുവശം ഒരെഴുത്തുകാരന്‍ കൂടിയാണ് പ്രജേഷ് സെന്‍. നമ്പിനാരായണന്‍റെ ജീവിതകഥയെ പ്രമേയമാക്കിയ ‘ഓര്‍മകളുടെ ഭ്രമണപഥം’, ഒരു അമ്പെയ്ത്തുകാരന്‍റെ ജീവിതം പറയുന്ന ‘ഏകലവ്യന്‍റെ വിരല്‍ ‘, സാധാരണക്കാരുടെ ജീവിതങ്ങള്‍ വിഹരിക്കുന്ന ‘തന്മാത്രകള്‍. ‘വാടകത്തൊട്ടില്‍ ‘,’മാഞ്ചി ഒരു ടെസ്റ്റ് ട്യൂബ് അനാഥയുടെ ആത്മകഥ ‘ തുടങ്ങിയവ ശ്രദ്ധേയമായ പുസ്തകങ്ങളാണ് . സാഹിത്യമേഖലയിലും വായനക്കാര്‍ക്കിടയിലും പുസ്തകങ്ങളെയും ഒരു എഴുത്തുകാരന്‍ എന്ന രീതിയിലും അദ്ദേഹം വളരെയേറെ സ്വീകരിക്കപ്പെട്ടു.

മേരി ആവാസ് സുനോ എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ മഞ്ജു വാര്യരുടെ കഥാപാത്രത്തോടുള്ള സമര്‍പ്പണം ശ്രദ്ധേയമായിരുന്നു. മികച്ച കളിക്കാരന്‍ ആയിരുന്നിട്ട് കൂടി ചരിത്രത്തില്‍ അവഗണിക്കപ്പെട്ട വി പി സത്യന്‍റെ ജീവിതത്തെ ചലച്ചിത്രമാക്കുമ്പോള്‍ കളിയും കാര്യവും നിറഞ്ഞ ക്യാപ്റ്റന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. വിപി സത്യനോടുള്ള ആദരവ് മുഴുവനായി നല്കുവാന്‍ ചിത്രത്തിന് കഴിഞ്ഞില്ല എന്ന വിമര്‍ശനവും ഉണ്ടായെങ്കിലും ഇതിലൂടെ ഒരു സംവിധായകന്‍റെ അര്‍പ്പണമനോഭാവത്തെയാണ് വിലമതിക്കേണ്ടത്. ക്യാപ്റ്റനില്‍ അതിഥി താരമായി മമ്മൂട്ടിയും എത്തുന്നുണ്ട്.

അടുത്തകാലത്തായി മലയാള സിനിമയില്‍ കൂടുതലായി ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ് വെള്ളം. ഏത് സന്തോഷത്തിലും സന്താപത്തിലും മദ്യപിക്കുന്ന മുരളി എന്ന കഥാപാത്രമാണ് ചിത്രത്തില്‍. എന്നാല്‍ മദ്യപിക്കരുത് എന്നു സിനിമ പറയുന്നില്ല. പക്ഷേ സിനിമ കണ്ടു കഴിഞ്ഞാല്‍ മദ്യം ഉപേക്ഷിക്കുവാന്‍ ചിന്തിച്ച് തുടങ്ങുമെന്ന് സിനിമ കണ്ടവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. പലതും റിയലിസ്റ്റിക്കുമാണ്, മിക്ക വീടുകള്‍ക്കുളിലും നടക്കുന്നത്. ഒരു മികച്ച സംവിധായകനെ ‘വെള്ള’ത്തില്‍ കാണാം. പ്രേക്ഷകര്‍ ക്യാപ്റ്റനിലൂടെ അത് മുന്നേ അറിഞ്ഞതുമാണ്. പൂര്‍ണനായ ഒരു മികച്ച സിനിമാമേക്കറെ കണ്ടുമുട്ടുന്നത് ‘വെള്ള’ത്തിലൂടെയാണ്. സിനിമ പോലെ ആളുകള്‍ ഏറ്റെടുത്തതാണ് ചിത്രത്തിലെ ഗാനങ്ങളും. ബിജിബാലിന്‍റെ സംഗീതത്തില്‍ ഷഹാബാസ് ‘ആകാശമായവളെ ‘ പാടിയപ്പോള്‍ ഒന്നടങ്കം മലയാളികളും ഏറ്റു പാടി ,നെഞ്ചേറ്റി. പുതിയ സിനിമകളില്‍ ആദ്യകാല സിനിമകളിലെ പോലെ നിരവധി പാട്ടുകള്‍ കാണാന്‍ സാധിക്കില്ല. ഒന്നോ രണ്ടോ പാട്ടുകളില്‍ ഒതുക്കും. വെള്ള൦ അഞ്ചോ ആറോ ഗാനങ്ങളാല്‍ സമൃദ്ധമാണ്.

രാഷ്ട്രീയം ,ഫെമിനിസ൦ തുടങ്ങി സാമൂഹികമായ പല വിഷയങ്ങളും വെള്ളത്തിലൂടെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. മദ്യം എങ്ങനെ ബന്ധങ്ങള്‍ക്കിടയില്‍ വിള്ളല്‍ വീഴ്ത്തുന്നു എന്ന് കൃത്യമായി സിനിമയില്‍ അടയാളപ്പെടുത്തുന്നു. ഒടുവില്‍ ഭാര്യ സാഹികെട്ട് പ്രതികരിക്കുകയും അയാളോടൊപ്പം ജീവിക്കുവാന്‍ കഴിയില്ലെന്നും ഉറച്ച തീരുമാനം എടുക്കുമ്പോള്‍ അവിടെ ഫെമിനിസം എന്ന ആശയം കടന്നു വരുന്നു. രാഷ്ട്രീയവും ഫെമിനിസവും അതാത് തോതില്‍ അളന്നു തിട്ടപ്പെടുത്തി സമാസമം ചേര്‍ക്കാന്‍ പ്രജേഷ് സെന്നിന് കഴിഞ്ഞിട്ടുണ്ട്.

spot_img

Hot Topics

Related Articles

Also Read

സിനിമാറ്റിക്കിലേക്കൊരു വൈലോപ്പിള്ളിക്കവിത- ‘കൃഷ്ണാഷ്ടമി’ വെള്ളിത്തിരയിലേക്ക്

0
മലയാളത്തിന്റെ പ്രിയങ്കരനായ കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ‘കൃഷ്ണാഷ്ടമി’ എന്ന കവിതയെ മുൻനിർത്തിക്കൊണ്ട് ഡോ: അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കൃഷ്ണാഷ്ടമി: the book of dry leaves’ഫസ്റ്റ് ലുക്ക്...

‘ഒരു കട്ടിൽ ഒരു മുറി’ ടീസർ പുറത്ത്

0
പൂർണ്ണിമ ഇന്ദ്രജിത്ത് അക്കാമ്മ എന്ന കഥാപാത്രമായും പ്രിയംവദ മധു മിയ എന്ന കഥാപാത്രമായും ആണ് എത്തുന്നത്. ഹക്കീം ഷാ ആണ് ചിത്രത്തിലെ നായകൻ.

ഭദ്രദീപം കൊളുത്തി രഞ്ജി പണിക്കർ; പുതുമുഖങ്ങൾ അണിനിരക്കുന്ന സിനിമയുമായി സജിത്ത് ചന്ദ്രസേനൻ

0
ത്രയം, നമുക്ക് കോടതിയിൽ കാണാം എന്നീ ചിത്രങ്ങൾക്ക്  ശേഷം സജിത്ത് ചന്ദ്രസേനൻ തിരക്കഥ എഴുതി സംവിധാനം ചെയ്യാൻ പോകുന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും ചോറ്റാനിക്കര അമ്പലത്തിൽ വെച്ച് നടന്നു.

ജനുവരി 9- നു ‘രേഖാചിത്രം’ തിയ്യേറ്ററുകളിലേക്ക്

0
ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ മൂവി രേഖാചിത്രം ജനുവേരി 9- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. അനശ്വര രാജൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ‘കിഷ്കിന്ധാകാണ്ഡ’ത്തിന്റെ വിജയത്തിന് ശേഷം ആസിഫ്അലി...

‘മഴകൊണ്ട് മാത്രം മുളയ്ക്കും’ പാട്ടിന്‍റെ പൂക്കാലം

0
മികച്ച ചലച്ചിത്ര ഗാനരചയിതാവായി 2007 ല്‍ ‘പ്രണയകാല’ത്തിലൂടെയും 2009 ല്‍ ‘സൂഫി പറഞ്ഞകഥ'യിലൂടെയും 2010 ല്‍ ‘സദ്ഗമയ'ലൂടെയും 2012 ല്‍ ‘സ്പിരിറ്റി’ലൂടെയും 2015 ല്‍ ‘എന്നു നിന്‍റെ മൊയ്തീനി’ലൂടെയും റഫീഖ് അഹമ്മദിനെ തേടിയെത്തി. അര്‍ത്ഥ സുന്ദരവും കാവ്യസമ്പത്തും കൊണ്ട് സമൃദ്ധമായിരുന്നു റഫീഖ് അഹമ്മദിന്‍റെ പാട്ടുകള്‍.