Wednesday, July 22, 2026

1964-ലെ  ‘ഭാര്‍ഗ്ഗവിനിലയ’ത്തില്‍ പുതുക്കിപ്പണിത 2023-ലെ പുനരാവിഷ്കാരത്തിന്‍റെ ‘നീലവെളിച്ച’ങ്ങള്‍

1964-ഒക്ടോബര്‍ 22- നാണ് മലയാള സിനിമയുടെ തിയ്യേറ്ററുകളിലേക്ക് ചന്ദ്രതാരാ പിക്ചേഴ്സ് ‘ഭാര്‍ഗ്ഗവിനിലയം’ പ്രദര്‍ശനത്തിനെത്തിക്കുന്നത്. മലയാളത്തില്‍ പുറത്തിറങ്ങിയ ആദ്യത്തെ പ്രേതകഥ. വിശ്വവിഖ്യാത എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്‍റെ’നീലവെളിച്ചം’ എന്ന കഥയെ മുന്‍നിര്‍ത്തി എ വിന്‍സെന്‍റ്  ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയതും ബഷീര്‍ തന്നെ. ഇക്കഥ ബഷീറിന്‍റെ അനുഭവകഥ തന്നെയാണെന്നും പറയുന്നു. അത് കൊണ്ട് തന്നെ ചിത്രത്തില്‍ എഴുത്തുകാരനായ നായക  കഥാപാത്രസൃഷ്ടിയും ബഷീര്‍ തന്നെയാണ്. പ്രേം നസീര്‍ ശശികുമാറായും അടൂര്‍ ഭാസി ചെറിയ പരീക്കണ്ണിയായും പി ജെ ആന്‍റണി നാണുക്കുട്ടനായും വിജയനിര്‍മ്മല ഭാര്‍ഗ്ഗവിക്കുട്ടിയായും തകര്‍ത്തഭിനയിച്ച ചിത്രം. 

ഭാര്‍ഗ്ഗവീനിലയം അക്കാലത്ത് സൂപ്പര്‍ ഹിറ്റായ സിനിമയായിരുന്നു. ആള്‍ത്താമസമില്ലാതെ കാലങ്ങളോളം ഒഴിഞ്ഞുകിടക്കുന്ന വീടുകളെ ‘ഭാര്‍ഗ്ഗവി നിലയമെന്ന് ആളുകള്‍ വിശേഷിപ്പിച്ചു തുടങ്ങി. കുതിരവട്ടം പപ്പു എന്ന പിന്നീട് മലയാള സിനിമ വളരെക്കാലങ്ങളോളം ആസ്വദിച്ച തമാശക്കാരനു ആ പേര്‍ കിട്ടുന്നതും ഈ സിനിമയിലൂടെ തന്നെയാണ്. പിന്നീട് മലയാളികള്‍ക്കിടയില്‍ നീണ്ട ദശാബ്ദങ്ങളോളം പ്രേതങ്ങളുടെ ഡ്രസ്സ് കോഡായി മാറിയത് അലമായി വാരിച്ചുറ്റിയ തൂവെള്ള സാരിയും അഴിച്ചിട്ട നീണ്ട മുടിയുമാണ്. പി ഭാസ്കരന്‍റെ മനോഹരമായ വരികള്‍ കൊണ്ടും ബാബുരാജിന്‍റെ ഇന്ദ്രിയ തുല്യമായ സംഗീതം കൊണ്ടും പിറന്ന ഏഴോളം പാട്ടുകളുണ്ട് ഭാര്‍ഗ്ഗവി നിലയത്തില്‍. അവയെല്ലാം ജാനകിയമ്മയും യേശുദാസും കമുകറ പുരുഷോത്തമനും പാടി ഗംഭീരമാക്കി.

2023- ല്‍ ഭാര്‍ഗ്ഗവിനിലയം ബഷീറിന്‍റെ തന്നെ ചെറുകഥയായ ‘നീലവെളിച്ചം’ എന്ന പേരില്‍ പുനരാവിഷ്കരിക്കപ്പെടുമ്പോള്‍ കാലത്തിന്‍റെ വലിയൊരു മാറ്റമുണ്ട് ഈ ചിത്രത്തില്‍. പുതിയകാലത്തിന്‍റെ സംവിധാന മികവ്, സാങ്കേതികതയുടെ പ്രഭാവം, അഭിനയ രീതികള്‍… അങ്ങനെ എല്ലാ മാറ്റങ്ങളെയും ഉള്‍ക്കൊണ്ട് എന്നാല്‍ ആത്മാശം ഒട്ടും തന്നെ ചോര്‍ന്ന് പോകാതെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുവാനുള്ള മിടുക്ക്. അതാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി പുനരാവിഷ്കരിക്കപ്പെടുന്ന ചിത്രങ്ങളില്‍ വെച്ചു നീലവെളിച്ചം വിജയം കണ്ടത്. പുനരാഖ്യാനം ചെയ്യപ്പെട്ട സിനിമകളില്‍ ഭൂരിപക്ഷവും ആദ്യസിനിമയുടെയത്രയും  പ്രതീക്ഷിച്ച ജനപ്രീതി ലഭിച്ചിരുന്നില്ല. എം ടി യുടെ നീലത്താമരയും പത്മരാജന്‍റെ രതിനിര്‍വേദവും ഉദാഹരണം.

തലശ്ശേരിയിലെ വര്‍ഷങ്ങളോളം ഒഴിഞ്ഞു കിടന്നിരുന്ന ഏകാകിയായ വീട്ടിലേക്ക് കുറച്ചുനാള്‍ താമസത്തിനായി എത്തുന്ന കഥാകാരന്‍. ആ വീടിനെ ചുറ്റിപ്പറ്റി  നാട്ടുകാര്‍ പറഞ്ഞുകേട്ട കഥയ്ക്കനുസൃതമായ സംഭവവികാസങ്ങള്‍ക്ക് അനുഭവസാക്ഷ്യമാകേണ്ടിവരുന്ന എഴുത്തുകാരന്‍റെ തൂലികയിലൂടെ നീലവെളിച്ചം എന്ന കഥ പിറക്കുവാനുള്ള കാരണവുമാകുന്നു. ആ വീട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് താമസിച്ചിരുന്ന ഭാര്‍ഗ്ഗവിക്കുട്ടിയുടെയും ശശികുമാറിന്‍റെയും പ്രണയകഥയും അവളുടെ കാലത്തെയും അവല്‍ക്ക് ചുറ്റും ജീവിച്ചിരുന്ന മനുഷ്യരെയും അതേപടി ആവിഷ്കരിക്കുവാനുള്ള സംവിധായകന്‍റെ ശ്രമം വിജയം കണ്ടു. പഴകാലത്തിന്‍റെ ജീവിതം, സാമൂഹിക ചുറ്റുപാടുകള്‍, പ്രേതഭഭവനമായി മാറിയ വീട്, ചായക്കട, വില്ലുവണ്ടി, തീവണ്ടി, റാന്തല്‍ വിളക്ക്, വേഷവിധാനങ്ങള്‍…തുടങ്ങി ആദ്യസിനിമയില്‍ ഉണ്ടായിരുന്ന കാലത്തെ അചേതനവും സചേതനവുമായ വസ്തുക്കളെ പുനരാവിഷ്കരിക്കുമ്പോള്‍ നീലവെളിച്ചത്തില്‍ ചേര്‍ത്ത് വച്ചു.

ഒരുപോലെ റൊമാന്‍റിക് ത്രില്ലര്‍ ഹൊറര്‍ ചിത്രമായി നീലവെളിച്ചത്തെ വിലയിരുത്താം. ഭാര്‍ഗ്ഗവിയുടെയും ശശികുമാറിന്‍റെയും പ്രണയം നായികയുടെ മരണത്തിന് പിന്നിലെ ദുരൂഹതയെ അന്വേഷിച്ചിറങ്ങുന്ന കഥാകാരന്‍ നായികയുടെ ദുര്‍മരണത്തില്‍ നിന്നും ജീവനുള്‍ക്കൊള്ളുന്ന പ്രേതം സത്യത്തിന്‍റെ കണ്ടെത്തല്‍ ഇങ്ങനെ പോകുന്ന ചിത്രത്തിന്‍റെ കഥാതന്തു ഭാര്‍ഗ്ഗവീനിലയത്തില്‍ നിന്നും ഒട്ടും തന്നെ ചോര്‍ന്നില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് അവകാശപ്പെടാം. എക്കാലത്തും സൂപ്പര്‍ഹിറ്റ് ആയിരുന്നു ഭാര്‍ഗ്ഗവിനിലയം. ആ നിലവാരം കാത്തുസൂക്ഷിക്കുവാന്‍ നീലവെളിച്ചത്തിന് കഴിഞ്ഞതാണ് ചിത്രത്തിന്‍റെ ആദ്യവിജയം.

പാട്ടുകളാണ് ചിത്രത്തിന്‍റെ വിജയത്തിനു രണ്ടാം സ്ഥാനമുള്ളത്. സൂപ്പര്‍ഹിറ്റ് പാട്ടുകളുടെ തനിമ നിലനിര്‍ത്തുവാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക്  സാധിച്ചു. ബിജിബാലും റെക്സ് വിജയനും സംഗീതത്തിന്‍റെ സൌന്ദര്യം ഒട്ടുംതന്നെ ചോര്‍ന്നുപോകാതെ ഇഴുകിച്ചേര്‍ത്തിരിക്കുന്നു. നീലവെളിച്ചത്തില്‍ ഏഴു ഗാനങ്ങളും ആലപിച്ചിരിക്കുന്നത് കെ എസ് ചിത്രയും ഷഹബാസ് അമനും ചേര്‍ന്നാണ്. ഒരുപക്ഷേ ചിത്രത്തിന്‍റെ സൌന്ദര്യം മുഴുവന്‍ ഭാസ്കരന്‍ മാഷും ബാബുരാജും ചേര്‍ന്ന് പാട്ടിലേക്ക് ആവാഹിച്ചിരിക്കുകയാണോ എന്നും തോന്നിപ്പോകും. താമസമെന്തേ വരുവാന്‍, പൊട്ടിത്തകര്‍ന്ന കിനാവ്, ഏകാന്തതയുടെ അപാരതീരം, വസന്തപഞ്ചമി നാളില്‍, തുടങ്ങി പാട്ടിന്‍റെ രാഗമാധുരിയാല്‍ സിനിമ കൂടുതല്‍  ആസ്വദിക്കപ്പെട്ടു.

നീലവെളിച്ചം എന്ന കഥയിലെ നായകന്‍ ബഷീറാണ്. ഭാര്‍ഗ്ഗവി നിലയത്തില്‍ ബഷീറായി മധു വേഷമിട്ടപ്പോള്‍ 2023 ലെ നീലവെളിച്ചത്തില്‍ ബഷീറായി എത്തുന്നത് ടോവിനോ തോമസ് ആണ്. ശശികുമാറായി പ്രേംനസീര്‍ എത്തിയപ്പോള്‍ നീലവെളിച്ചത്തില്‍ റോഷന്‍മാത്യുവാണ് എത്തിയത്. വിജയനിര്‍മല ഭാര്‍ഗ്ഗവിക്കുട്ടിയായപ്പോള്‍ നീലവെളിച്ചത്തില്‍ റീമ കല്ലിങ്കല്‍ എത്തി. മലയാളത്തിലെ ആദ്യ ഭരത് പുരസ്കാരം നേടിയ പി ജെ ആന്‍റണി ആയിരുന്നു നാരായണന്‍റെ വേഷത്തില്‍ എത്തിയതെങ്കില്‍ ആ കഥാപാത്രത്തെ ഷൈന്‍ ടോ ചാക്കോ നീലവെളിച്ചത്തില്‍ ഭദ്രമായി കൈകാര്യം ചെയ്തു. ആഷിക് അബുവിന്‍റെ സംവിധാന മികവ്, ഗിരീഷ് ഗംഗാധരന്‍റെ ഛായാഗ്രഹണം,തുടങ്ങി എല്ലാ അണിയറ പ്രവര്‍ത്തനങ്ങളും വിഷ്വല്‍ ഇഫക്ടിന്‍റെ ഉപയോഗം, കാസ്റ്റിങ്, മേക്കിങ്, തുടങ്ങി സിനിമയെ പൂര്‍ണവിജയത്തിലേക്കെത്തിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. പൂര്‍ണമായും ഒരു വാണിജ്യ സിനിമയായി നീലവെളിച്ചത്തെ വിലയിരുത്താന്‍ കഴിയില്ല. കലാപരമായ മേന്‍മയ്ക്കു അത്രത്തോളം സ്ഥാനം പുതിയ കാലത്തും ചിത്രത്തിന് നല്കുവാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അനുഭൂതിയുടെ കലാസ്വാദനത്തിന്‍റെ നവ്യാനുഭൂതി പകരുന്ന ചിത്രം കൂടിയാണ് നീലവെളിച്ചം, അഥവാ ഭാര്‍ഗ്ഗവീനിയലയം.

spot_img

Hot Topics

Related Articles

Also Read

‘അതിഭീകര കാമുകൻ’ ചിത്രീകരണം ഉടൻ

0
ലുക് മാൻ അവറാൻ കോളേജ് കഥാപാത്രമായി എത്തുന്ന റൊമാന്റിക് കോമഡി ജോണറിൽ ഒരുങ്ങുന്ന ‘അതിഭീകര കാമുകൻ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് മുന്നോടിയായി പൂജാചടങ്ങുകൾ നടന്നു. സ്വിച്ചോൺ കർമ്മം നടൻ ഇർഷാദും ഫസ്റ്റ് ക്ലാപ്...

കവിതയിലൂടെ പാട്ടിലേക്ക്; ജനപ്രിയവരികളിലൂടെ ശ്രദ്ധനേടി അജീഷ് ദാസൻ

0
പാട്ടിൽ പഴയകാല പാരമ്പര്യത്തെ ഇന്നും ആരാധിക്കുന്നവരിൽ  ഒരാളാണ് കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയായ അജീഷ് ദാസൻ. ‘പൂമുത്തോളെ’ എന്ന ആ ഒരൊറ്റപ്പാട്ട് മതി പാരമ്പര്യ പാട്ടെഴുത്തിന്റെ ചങ്ങലക്കണ്ണികളിലൊരാളായി അജീഷ് ദാസനെ വിളക്കിച്ചേർക്കുവാൻ.

മലയാള സിനിമയും പോത്തേട്ടന്‍ ബ്രില്ല്യന്‍സും

0
അഭിനേതാവ്, സംവിധായകന്‍, നിര്‍മാതാവ് ... ദിലീഷ് പോത്തന്‍ എന്ന കലാകാരന്‍ സമീപ കാലത്തായി മലയാള സിനിമയില്‍ സൃഷ്ട്ടിച്ചിരിക്കുന്ന നവതരംഗം പുതിയ പ്രതീക്ഷയുടെ പാതയാണ്. കുട്ടിക്കാലത്തെ സിനിമയോടൊപ്പമായിരുന്നു ദിലീഷിന്‍റെ ചങ്ങാത്തം.

ടൊവിനോ- സൌബിൻ ഷാഹിർ ചിത്രം ‘നടികർ തിലകം’ ചിത്രീകരണം പൂർത്തിയായി

0
ലാൽ ജൂനിയർ സംവിധാനം ചെയ്ത് ടൊവിനോ തോമസും സൌബിൻ ഷാഹീറും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘നടികർ തിലകം’ ചിത്രീകരണം പൂർത്തിയായി.

നടൻ വിനോദ് തോമസ് കാറിനുള്ളിൽ മരിച്ച നിലയിൽ; മരണകാരണം വിഷവാതകം ശ്വസിച്ച്

0
നത്തോലി ഒരു ചെറിയ മീനല്ല, അയ്യപ്പനും കോശിയും, കേരള ക്രൈം ഫയൽസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാറിനുള്ളിലെ വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.