Saturday, September 5, 2026

സുശീലാമ്മ – മെലഡിയിലെ രാപ്പാടി 

മലയാള സിനിമയിലേക്ക് അന്യഭാഷാ ഗായകരും സംഗീതജ്ഞരും അഭിനേതാക്കളുമെല്ലാം  കടന്നു വന്ന  വലിയൊരു ചരിത്രം നമുക്കുണ്ട്. അതിൽ ഗായികമാരുടെ പട്ടികയെടുത്ത് നോക്കിയാൽ ബി വസന്ത, എസ് ജാനകി, പി സുശീല തുടങ്ങിയ പ്രമുഖർ മലയാള സിനിമയിലെ  നിത്യനൂതനമായ സംഗീത കലയിൽ അടങ്ങാത്ത അലകളെ തന്നെ സൃഷ്ടിച്ചെടുത്തു. മലയാള സിനിമയുടെ പാട്ടിന്‍റെ ഒരു വ്യാഴവെട്ടക്കാലം തന്നെ സ്വന്തമാക്കിയവരാണ് ജാനകിയും സുശീലയും മാധുരിയുമൊക്കെ.നൂറ്റാണ്ടുകളോളം ഈ പെൺ ശബ്ദങ്ങൾ മലയാള പിന്നണി ചാലച്ചിത്ര ഗാനശാഖയിൽ അടക്കി വാണു.

ജാനകിക്കും സുശീലയ്ക്കും   മാധുരിക്കും  ശേഷം ആര് എന്ന ചോദ്യവും എല്ലാ കലയിലുമെന്നപോലെ സം ഗീതത്തിലും ഉയർന്നു വന്നു. ആ ചോദ്യത്തിന് വലിയൊരു ഉത്തരം പുതിയ കാലത്തിന്  നൽകിയത് കെ എസ് ചിത്ര എന്ന ഗായികയുടെ വരവോടു കൂടിയാണ്.പി സുശീല,ജാനകി, മാധുരി എന്നീ സംഗീത ത്രയങ്ങളിൽ നിന്നും കേട്ട പാട്ടുകള്‍ കാലത്തിനുമതീതമായി സഞ്ചരിക്കുന്നു. ആയിരത്തിലേറെ പാട്ടുകളാണ് ഇന്ത്യൻ ഭാഷയിൽ പി സുശീലാമ്മ ആലപിച്ചിട്ടുള്ളത്. കന്നടയിലും തെലുങ്കിലും തമിഴിലും മലയാളത്തിലുമായി അനേകം ഹിറ്റ് ഗാനങ്ങൾ. 2016ൽ ആറു ഭാഷകളിലായി 17695 ഗാനങ്ങൾ പാടിയ പി സുശീല ഗിന്നസ് റെക്കോർഡും സ്വന്തമാക്കി. 

അച്ഛനായിരുന്നു സുശീലയുടെ സംഗീതത്തിലെ ആദ്യ ഗുരു. സംഗീതത്തിൽ ഡിപ്ലോമ എടുത്തതിനു ശേഷം മദ്രാസ് മ്യൂസിക് അക്കാദമിയിൽ നിന്ന് സംഗീതത്തിൽ വിദ്യാസം  നേടിയ സുശീല ‘മംഗള രാജു’ എന്ന തെലുങ്ക് ചിത്രത്തിൽ പാടി. പിന്നീട് മദ്രാസ് എ വി എം സ്റ്റേഷനിൽ ആർട്ടിസ്റ്റായും ജോലി നോക്കി. ‘പുലപക സുശീല’ എന്ന പേര് ലോപിച്ചാണ് സംഗീതത്തിൽ പി സുശീല എന്ന് അറിയപ്പെടുന്നത്. മലയാള സിനിമയിലേക്ക് കടന്ന് വന്നതിനു ശേഷം സുശീല എന്ന പാട്ടുകാരി മലയാളത്തിന്‍റെ പ്രിയങ്കരിയായി മാറി. മെലഡി ഗാനങ്ങൾക്ക് കൊടുക്കുന്ന വികാര ഭാവങ്ങൾ അവരെ മെലഡിയുടെ റാണിയാക്കി. തുറന്ന ശബ്‌ദവും ആലാപന സൗകുമാര്യവും തുളുമ്പുന്ന സ്വരം ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് ദേവരാജൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ  പാട്ടുകളാണ്.

“പാട്ട് പാടി ഉറക്കാം ഞാൻ താമര പൂംപൈതലേ…” താരാട്ട് പാട്ടിന്‍റെ ഈണവുമായാണ് സുശീല ആദ്യമായി മലയാള സിനിമയിൽ തുടക്കം കുറിക്കുന്നത്. 1960 ൽ ഇറങ്ങിയ ‘സീത’ എന്ന ചിത്രത്തിലെ ഈ പാട്ടിന്‍റെ  അണിയറ ശിൽപികൾ അഭയദേവും ദക്ഷിണാമൂർത്തിയുമാണ്. ദേവരാജൻ മാസ്റ്ററുടെ ഹിറ്റ് പാട്ടുകൾ പാടാൻ സുശീലക്ക് കഴിഞ്ഞിട്ടുണ്ട്.”ഏഴു സുന്ദരരാത്രികൾ…” ആരെയും മടുപ്പിക്കാത്ത കേൾക്കുന്തോറും ആനന്ദവും സുഖവും നൽകുന്ന ഗാനമാണിത്.1967 ൽ ഇറങ്ങിയ ‘അശ്വമേധം’ എന്ന ചിത്രത്തിലെ ഈ ഗാനത്തിന്‍റെ രചന വയലാറും സംഗീതം ദേവരാജൻ മാസ്റ്ററുമാണ്.

‘പൊന്നാപുരം കോട്ട’യിലെ “നളചരിതത്തിലെ നായകനോ…” 1965 ൽ ഇറങ്ങിയ ‘ശകുന്തള’യിലെ “പ്രിയതമാ പ്രിയതമാ…”, ‘ഒരു പെണ്ണിന്‍റെ കഥ’യിലെ “പൂന്തേനരുവി..”, ‘പഞ്ചവൻ കാടി’ലെ “രാജശില്പി നീയെനിക്കൊരു…”, ജ്വാല’യിലെ “വധൂവരന്മാരെ…”, ‘യക്ഷി’യി ലെ “പത്മരാഗ പടവുകൾ…”, ‘ദത്തു പുത്രനി’ലെ “തീരാത്ത ദുഃഖത്തിൻ…”, “തുറന്നിട്ട ജാലകങ്ങൾ…”, ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’എന്ന ചിത്രത്തിലെ “എല്ലാരും പാടത്ത്…”, ‘സൂസി’യിലെ “മാനത്തെ മന്ദാകിനി…”, “സിന്ദൂര മേഘമേ…”, ‘ഒരു സുന്ദരിയുടെ കഥ’യിലെ “സീതപ്പക്ഷി സീതപ്പക്ഷി…”,  ‘ആരോമലുണ്ണി’യിലെ “ഉദയഗിരിക്കോട്ടയിലെ…”, ‘കരകാണാക്കടലി’ലെ “കാറ്റ് വന്നു..”, കൂട്ട് കുടുംബ’ത്തിലെ “പരശുരാമൻ മഴുവെറിഞ്ഞു…”, കുമാരസംഭവത്തിലെ “നല്ല ഹൈമവത…”, തുടങ്ങിയവ വയലാർ ദേവരാജൻ മാസ്റ്റർ കൂട്ടുകെട്ടിൽ പിറന്ന എവർ ഗ്രിൻ ഹിറ്റ് ഗാനങ്ങളാണ്. കേൾക്കുന്തോറും മധുരമൂറുന്ന ഗാനങ്ങൾ..സുശീലയുടെ ആലാപന സൗന്ദര്യവും മലയാള ഭാഷ ഉച്ചരിക്കാനുള്ള പ്രാവീണ്യവും ദേവരാജൻ മാസ്റ്ററിലെ സംഗീതജ്ഞൻ അംഗീകരിക്കുക കൂടി ചെയ്തു.

കഥാഗാനങ്ങൾ ആദ്യകാല മലയാള സിനിമയുടെ പ്രത്യേകതയാണ്. പാട്ടിലൂടെ സിനിമയുടെ കഥ പറയുന്നതായിരിക്കും പാട്ടിലെ സന്ദര്‍ഭം. ‘നദി’യിലെ “പഞ്ചതന്ത്രം കഥയിലെ…”, ‘ദുർഗ’യിലെ “ശബരിമലയുടെ താഴ്‌വരയിൽ…”, തുടങ്ങിയ ഗാനങ്ങൾ അതിനു ഉദാഹരണങ്ങളാണ്. വയലാർ ദേവരാജൻ ഹിറ്റുകൾ പിറന്നതു പോലെ പി ഭാസ്കരൻ ദേവരാജൻ ഹിറ്റുകൾ മലയാള ചലച്ചിത്ര ഗാന ലോകത്തെ സമ്പന്നമാക്കിയിട്ടുണ്ട്. ‘കാട്ടുകുരങ്ങ്’ എന്ന ചിത്രത്തിൽ സുശീല പാടി ഹിറ്റാക്കിയ പാട്ടുകൾ ഇന്നും മലയാളത്തിൽ നിത്യ ഹരിതമാണ്.. “മാറോടണച്ചു ഞാനുറക്കിയിട്ടും…”, “കാർത്തിക രാത്രിയിലെ…”, “അറിയുന്നില്ല ഭവാൻ…”, “വിദ്യാർത്ഥിനി ഞാൻ…”, തുടങ്ങിയ ഗാനങ്ങളും ‘നെല്ലി’ലെ സലിൽ ചൗധരി ഈണമിട്ട “കല്യാണ പ്രായത്തിൽ പെണ്ണുങ്ങൾ ചൂടുന്ന…”, ’വിഷുക്കണി’യിലെ “രാപ്പാടി പാടുന്ന രാഗങ്ങളിൽ…”, എന്ന ഗാനവും പി സുശീല എ ന്ന ഗായികയെ മലയാളത്തിൽ കൂടുതൽ പ്രശസ്തയാക്കി. കെ രാഘവൻ മാഷ് ചിട്ടപ്പെടുത്തിയ ‘കണ്ണപ്പനുണ്ണി’ യിലെ “മാനത്തെ മഴമുകിൽ…”, ‘കാമം ക്രോധം മോഹം’ എന്ന ചിത്രത്തിലെ ശ്യാം  ഈണമിട്ട “രാഗാർദ്ര ഹംസങ്ങളോ നമ്മൾ…”, ’കായലും കയറും’എന്ന ചിത്രത്തിലെ കെ വി മാധവൻ ചിട്ടപ്പെടുത്തിയ “ഇളം നീലവാനം…”, ‘സൂര്യ വംശ’ത്തിൽ അർജുനൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ “മല്ലീ സായകാ…”, ’ആദ്യകഥ’യിലെ “ഓട്ടു വളയെടു ക്കാൻ…”, ’ഫുട്ബാൾ ചാമ്പ്യനി’ൽ ദക്ഷിണാമൂർത്തി ഈണമിട്ട “മധ്യാഹ്ന വേളയിൽ…”, ’നഴ്‌സി’ലെ “പുഷ്പസായക…”, നിത്യകന്യക’യിലെ “കണ്ണുനീർ മുത്തുമായ്…”, ബാബുരാജ് ‘അനാർക്കലി’യിൽ ഈണമിട്ട “ഈ രാത്രിതൻ…”, ‘നഴ്‌സി’ൽ എം ബി ശ്രീനിവാസ് ചിട്ടപ്പെടുത്തിയ “കാടുറങ്ങി കടലുറങ്ങി “തുടങ്ങിയ ഗാനങ്ങൾ സുശീല എന്ന ഗായിക മലയാള സിനിമയിൽ, ഗാനാസ്വാദകർക്കിടയിൽ എത്രത്തോളം ആദരിക്കപ്പെടുന്നു എന്നതിനുള്ള കാരണങ്ങളാണ്.

മലയാളത്തിന്‍റെ പ്രിയ ഗാനഗന്ധർവൻ യേശുദാസ് ഗായകൻ മാത്രമല്ല, നല്ലൊരു സംഗീത സംവിധായകൻ കൂടിയായിരുന്നു. അദ്ദേഹം ഈണമിട്ട മലയാളത്തിലെ പല ഗാനങ്ങളും സൂപ്പർ ഹിറ്റാണ്. അതിൽ ‘അഴകുള്ള സലീന’എന്ന ചിത്രത്തിൽ യേശുദാസ് ചിട്ടപ്പെടുത്തിയ “താജ്മഹൽ നിർമിച്ച…”, എന്ന് തുടങ്ങുന്ന സുശീല ആലപിച്ച ഗാനം ഹിറ്റായിരുന്നു. മലയാള സിനിമയിലെ ശ്രദ്ധേയനായ വേദ്പാൽ ശർമ്മ എന്ന സംഗീതജ്ഞൻ ഈണ മിട്ട ‘കാട്’ എന്ന ചിത്രത്തിലെ സുശീല പാടിയ “എൻ ചുണ്ടിൽ രാഗ മന്ദാരം” എന്ന ഗാനവും ശ്രദ്ധേയമായി. ഈ ചിത്രത്തിൽ യേശുദാസും സുശീലയും ചേർന്നു പാടിയ “ഏഴിലം പാല പൂത്തു” എന്ന ഗാനം കാതുകൾക്ക് ഇമ്പവും മനസ്സിൽ ലഹരിയുമായി ഇന്നും നിറഞ്ഞു നില്‍ക്കുന്നു.

മലയാളത്തിന്‍റെ പ്രിയപ്പെട്ട സുശീലാമ്മ… ഇമ്പമാർന്ന താരാട്ടിന്‍റെ ഈണവുമായി മലയാളത്തിലേക്ക് ചേക്കേറിയ സൗമ്യയായ ഈ പാട്ടുകാരിയെ ‘ദേവ ഗായിക ‘എന്നാണ് പി ജയചന്ദ്രൻ വിശേഷിപ്പിച്ചത്.ഇന്ത്യൻ ഭാഷകളിൽ ആയിരത്തിലേറെ പാട്ടുകൾ പാടിയ സുശീല മലയാളത്തിൽ തൊള്ളയിരത്തോളം ഗാനങ്ങൾ പാടി. ഇതിൽ എണ്ണൂറോളം സിനിമാപ്പാട്ടുകളും ബാക്കിയെല്ലാം ലളിത ഗാനങ്ങളും ഭക്തിഗാനങ്ങളുമാണ്. അഞ്ചു തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം (1968,1971,1976, 1982,1983), കേരള സർക്കാരിന്‍റെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം (1971,1975), ഹരിവരാസനം പുരസ്‌കാരം (2019), തുടങ്ങിയ അംഗീകാരങ്ങൾ കൊണ്ട് ഈ ഗായികയെ 2008 ല്‍ ഭാരതം പത്മഭൂഷൺ നൽകി ആദരിച്ചു. 2003ൽ ‘അമ്മക്കിളിക്കൂട്’ എന്ന ചിത്രത്തിലെ “ഹൃദയഗീതമായി…”, എന്നഗാനമാണ് സുശീലാമ്മ പുറത്തിറങ്ങിയ ചിത്രങ്ങളിൽ അവസാനമായി പാടു ന്നത്. കേട്ടാലും കേട്ടാലും മതിവരാത്ത പ്രിയപ്പെട്ട പാട്ടുകൾ…മലയാള സിനിമയിൽ ഒരു താരാട്ടിന്‍റെ ഈണവുമായി കടന്നു വന്ന പി സുശീല എന്ന ഗായിക മലയാളികളുടെയും സ്വത്താണ്.

spot_img

Hot Topics

Related Articles

Also Read

‘കാതലി’ന് വിജയാഘോഷവുമായി മമ്മൂട്ടി ഫാൻസ് ആസ്ത്രേലിയൻ ഘടകം

0
കേരളമൊട്ടാകെ പ്രദർശനത്തിനെത്തി നിരൂപക പ്രശംസനേടിയ മമ്മൂട്ടി ചിത്രം ‘കാത’ലിന്റെ വിജയാഘോഷം ആസ്ട്രേലിയയിലെ മെൽബണിലും വെച്ച് നടന്നു. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ആസ്ത്രേലിയ ഘടകം പ്രസിഡന്റ് മദനൻ ചെല്ലപ്പൻ ആണ് പരിപാടിക്ക് നേതൃത്വം നല്കിയത്.

‘കോൺജറിങ് കണ്ണപ്പൻ’ ഡിസംബർ 8 ന് തിയ്യേറ്ററിലേക്ക്

0
നവാഗതനായ സെൽവിൻ രാജ് സേവ്യർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം കോൺജറിങ് കണ്ണപ്പൻ ഡിസംബർ 8 ന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു. ഹസ്യതാരമായ സതീഷാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

ഹിന്ദുസ്ഥാനി സംഗീതജ്ഞ പ്രഭ അത്രേ അന്തരിച്ചു

0
ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച പുലർച്ചെ 5. 30 തിന് പൂനെയിൽ വെച്ചായിരുന്നു അന്ത്യം. ശനിയാഴ്ച മുംബൈയിൽ സ്വർപ്രതിഭ സംഗീത പരിപാടി അവതരിപ്പിക്കാനിരിക്കുകയായിരുന്നു.

തീപാറും ട്രയിലറുമായി കിങ് ഓഫ് കൊത്ത; ഇത് മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമെന്ന് ആരാധകര്‍

0
ദുല്‍ഖറിന്‍റെ കരിയറില്‍ വെച്ച് ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിട്ട കഥാപാത്രമാണ് കിങ് ഓഫ് കൊത്തയിലേത്. ഷാറൂഖാന്‍, സൂര്യ, നാഗാര്‍ജുന, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിന്‍റെ ട്രയിലര്‍ റിലീസ് ചെയ്തത്.

ആവേശത്തിമിര്‍പ്പില്‍ ‘ചാവേര്‍’ ട്രൈലര്‍ പുറത്തിറങ്ങി; ഏറ്റെടുത്ത് ആരാധകര്‍

0
ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍, അര്‍ജുന്‍ അശോകന്‍, ആന്‍റണി വര്‍ഗീസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചാവേറിന്‍റെ പുത്തന്‍ ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകര്‍. 40 ലക്ഷത്തോളം പേരാണ് ഇതിനോടകം ട്രൈലര്‍ കണ്ടിരിക്കുന്നത്.