Thursday, July 23, 2026

മലയാള സിനിമയുടെ ‘അടയാള’മുദ്രകളും എം ജി ശശിയും

നവാഗത സംവിധായകരുടെ കടന്നു വരവിൽ മലയാള സിനിമ ഏറെ ദൂരം മുന്നോട്ട് സഞ്ചരിച്ചിരിക്കുന്നു. ഗഹനമായ വിഷയങ്ങളെ ആശയ സമ്പുഷ്ടമായ രീതിയിൽ അവതരിപ്പിക്കാൻ സംവിധായകർക്ക് കഴിഞ്ഞിട്ടുണ്ട്. നോവലുകളെയും കഥകളെയും ആത്മകഥകളെയും ചരിത്രത്തെയും ജീവിതത്തെയും  പ്രമേയമാക്കി എത്രയോ സിനിമകൾ മലയാളത്തിൽ ഇറങ്ങിയിരിക്കുന്നു. എം ജി ശശി സംവിധാനം ചെയ്ത മികച്ച ചിത്രത്തിനുള്ള നിരവധി അവാർഡുകൾ സ്വന്തമാക്കിയ ‘അടയാളങ്ങൾ’ എന്ന ചലച്ചിത്രം മലയാള സാഹിത്യകാരനായ നന്തനാർ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പി സി ഗോപാലന്‍റെ ജീവിതത്തെ ആസ്പദമാക്കിയാണ്. നന്തനാറുടെ കഥകളിലും നോവലുകളിലും സ്വന്തം ജീവിതത്തിന്‍റെ ആത്മാശമുണ്ട്. പട്ടാളക്കഥകളാണ് മിക്കതും. അവിടെവച്ചുള്ള അനുഭവങ്ങൾ അദ്ദേഹത്തിന്‍റെ കൃതികളിൽ അടയാളപ്പെടുത്തുന്നു. എം ജി ശശിയുടെ ‘അടയാളങ്ങളി’ൽ ജീവിതവും പ്രണയവും യുദ്ധവും ചരിത്രവുമെല്ലാം ഇഴപിരിഞ്ഞിരിക്കുന്നു.

ഈ സിനിമയിൽ ‘അടയാളങ്ങൾ’ പലതിന്‍റെയുമാണ്. പ്രണയത്തിന്‍റെ തീഷ്ണത, അതിന്‍റെ വേർപ്പെടുത്തലിൽ ഉണങ്ങാത്ത മുറിവിലെ നോവ്, യുദ്ധ കാഹളങ്ങൾ, നാടിന്‍റെ പിൻവിളി, മാതൃരാജ്യത്തിനു വേണ്ടിയുള്ള ബലികഴിക്കൽ, പട്ടാളക്യാമ്പിലെ  ജീവിതത്തോടുള്ള സമരസപ്പെടൽ എന്നിവ പതിയെ ചരിത്രത്തിന്‍റെ അടയാളപ്പെടുത്തലുകളായി മാറുന്നു.1944 ലിലെ സംഭവങ്ങളിലൂടെയാണ് സിനിമയുടെ കഥ അരങ്ങേറുന്നത്. രാജ്യസുരക്ഷയ്ക്കായി സൈന്യത്തിലേക്ക് പട്ടാളക്കാരനാകാൻ നിയോഗിക്കപ്പെട്ട നാട്ടിൻ പുറത്തുകാരനായ  ഗോപി എന്ന ചെറുപ്പക്കാരന്‍റെ കഥയാണ് പ്രമേയം. എന്നാൽ  ഒരു പട്ടാളക്കാരനു വേണ്ട മനക്കട്ടി അയാൾക്കില്ല. സ്വന്തം ജീവൻ സംരക്ഷിക്കൻ വേണ്ടി തനിക്ക് മുൻപരിചയമില്ലാത്ത, ശത്രുത പോലുമില്ലാത്ത അയൽ രാജ്യത്തെ ആളുകളുടെ ജീവനെടുക്കാൻ അയാൾക്ക് കഴിയുന്നില്ല. നിരാശ ബാധിച്ച മനസ്സുമായി അയാൾ പട്ടാളക്യാമ്പിൽ കഴിഞ്ഞു കൂടി.

രണ്ടാം ലോക മഹായുദ്ധകാലവും ഇന്ത്യ- ചൈന യുദ്ധകാലവും ചിത്രത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. മനസ്സും ശരീരവും കൊണ്ട് നിരാശ ബാധിച്ച ഗോപി മടുപ്പാർന്ന ജീവിതവുമായി പട്ടാള ക്യാമ്പിലിരുന്ന് നാടിനെക്കുറിച്ച് ഓർക്കുന്നു. പിന്നീട് നായകന്‍റെ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്ന സീനുകളുടെ ഫ്ലാഷ് ബാക് പ്രേക്ഷകർക്ക് മുന്നിൽ തെളിയുന്നു. പ്രണയത്തിന്‍റെ,തിരസ്കാരത്തിന്‍റെ പ്രണയിനിയുടെയെല്ലാം ഓർമ്മകളെ അയാൾ അയവിറയ്ക്കുന്നു. പോയ കാലങ്ങളും  മുള്ളും  നിറഞ്ഞ ജീവിതത്തിന്‍റെ   അടയാളപ്പെടുത്തലുകൾ അയാൾ ഓരോന്നായി ഓർത്തെടുക്കുന്നു. നന്തനാരുടെ ജീവിതകഥയെ സൂക്ഷ്മയായി അവതരിപ്പിക്കാൻ എം ജി ശശിയുടെ ‘അടയാളങ്ങൾ’ എന്ന ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. പട്ടാള ജീവിതത്തിലെ തുറന്നെഴുത്തുകളാണ് നന്തനാരുടെ ഓരോ കൃതികളും.

സൈന്യത്തിൽ ചേർന്നെങ്കിലും പൂർണമായും നിരാശബാധിച്ച ജീവിതവുമായി അദ്ദേഹം ഉദ്യോഗം  ഉപേക്ഷിക്കുകയായിരുന്നു. നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ അടയാളങ്ങളുടെ സംഗീതം വിദ്യാധരൻ മാഷും ഛായാഗ്രഹണം എം ജെ രാധാകൃഷ്ണനും നിർവഹിച്ചു. ഗോവിന്ദ് പത്മസൂര്യ (ഗോപി ), ജ്യോതിർമയി (മീനാക്ഷിക്കുട്ടി), നെടുമുടി വേണു, സതി പ്രേംജി (മാധവിയമ്മ ), ടി ജി രവി (രാമൻ നമ്പൂതിരി ), മാടമ്പ് കുഞ്ഞുകുട്ടൻ, മണികണ്ഠൻ പട്ടാമ്പി (രാവുണ്ണി ), ടി വി ചന്ദ്രൻ (ഭാസ്ക്കരക്കുറുപ്പ് ), വി കെ ശ്രീരാമൻ(ദാമു), ഗീത ജോസഫ് (കുഞ്ഞേടത്തി ) എന്നിവർ ചിത്രത്തിലെ  പ്രാധാന കഥാപാത്രങ്ങളായി അഭിനയിച്ചു. ആകെ അഞ്ചു അവാർഡുകളാണ് അടയാളങ്ങൾ സ്വന്തമാക്കിയത്. 2007ലെ മികച്ച ചിത്രത്തിനും മികച്ച സംവിധായ കനുമുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, ദേശീയ തലത്തിൽ പുതുമുഖ സംവിധായകർക്കുള്ള അരവിന്ദൻ പുരസ്‌കാരത്തിൽ പ്രത്യേക പരാമർശം, ഏറ്റവും മികച്ച ചിത്രത്തിനുള്ള നെറ്റ് വര്‍ക്ക് ഫോർ പ്രൊമോഷൻ ഓഫ് ഏഷ്യൻ സിനിമ (Net pac )പുരസ്‌കാരം, എന്നിവ അടയാളങ്ങൾക്ക് ലഭിച്ചു.

കളിയാട്ടം, കരുണം, സൂസന്ന, ഗർഷോം ശമന താളം (മെഗാ പരമ്പര )എന്നീ ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറെക്ട്ടർ കൂടിയാണ് എം ജി ശശി.വേനൽക്കിനാവുകൾ, മങ്കമ്മ, സ്നേഹം, ഗുരു, പിതാവും കന്യകയും കളിയാട്ടം,ഋതു എന്നീ ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചു. അടയാളങ്ങൾ, ജാനകി എന്നിവ ചലച്ചിത്രങ്ങളാ ണ്.ഒളിച്ചേ കണ്ടേ,സ്നേഹ സമ്മാനം,മഹാത്മാ അങ്ങയോടു, കനവ് മലയിലേക്ക് എന്നിവ എം ജി ശശിയുടെ ഹ്രസ്വ ചിത്രങ്ങളാണ്.ഇതിൽ ‘കനവ് മലയിലേക്ക്’ എന്ന ഹ്രസ്വ ചിത്രത്തിന് മികച്ച വിദ്യാഭ്യാസ ചിത്രത്തിന് ദേശീയ പുരസ്കാരവും മികച്ച ഡോക്യുമെന്‍ററിക്കുള്ള സംസ്ഥാന സർക്കാർ അവാർഡ്, ജോൺ എബ്രഹാം പുരസ്‌കാരം എന്നിവയും ലഭിച്ചു. ചലച്ചിത്ര സംവിധായകൻ മാത്രമല്ല, നാടക സംവിധായകൻ കൂടിയാണ് എം ജി ശശി എന്ന പ്രഗത്ഭ കലാകാരൻ.’അടയാളങ്ങള്‍ ‘എന്ന ഒറ്റച്ചിത്രം കൊണ്ട് തന്നെ മലയാള സിനിമയില്‍ മികച്ച സംവിധായകനാകാന്‍ എം ജി ശശിക്ക് കഴിഞ്ഞിട്ടുണ്ട്.

spot_img

Hot Topics

Related Articles

Also Read

മാത്യൂതോമസും ബേസിലും ഒന്നിക്കുന്ന ‘കപ്പ്’; സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
ബേസിലും മാത്യു തോമസും പ്രധാന റോളിൽ എത്തുന്ന  ‘കപ്പി’ന്റെ സെക്കൻഡ്  ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വെള്ളത്തൂവൽ എന്ന ഗ്രാമത്തിലെ പതിനാറുകാരനായ നിധിൻ ബാഡ്മിന്റണിൽ ഇടുക്കി ജില്ലയുടെ വിന്നിങ് കപ്പ് സ്വന്തമാക്കുവാനുള്ള പരിശ്രമങ്ങളുടെ കഥയാണ് ചിത്രത്തിൽ.

ടൊവിനോ തോമസ് നായകനായി എത്തുന്ന ‘അജയന്റെ രണ്ടാം മോഷണ’ത്തിൽ ശബ്ദം പകർന്നു മോഹൻലാലും

0
നവാഗതനായ ജിതിൻ ലാൽ ടൊവിനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘അജയന്റെ രണ്ടാം മോഷണ’ത്തിൽ ശബ്ദ സാന്നിദ്ധ്യമായി മോഹൻലാലും എത്തുന്നു. ടൊവിനോ ആണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.സെപ്തംബർ...

മികച്ച നടനായി പൃഥ്വിരാജ്, ഉർവശിക്കും ബീന ആർ. ചന്ദ്രനും മികച്ച നടിക്കുള്ള അംഗീകാരം- പുരസ്കാരനിറവിൽ തിളങ്ങി ‘ആടുജീവിതം’

0
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. സംവിധായകന്‍ പ്രിയനന്ദനും ഛായാഗ്രാഹകന്‍...

ഷൈൻ ടോം നായകനായ പുതിയ ചിത്രം ‘നിമ്രോദ്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
ഷൈൻ ടോം ചാക്കോ നായകനായി എത്തുന്ന ക്രൈം ത്രില്ലർ ചിത്രം നിമ്രോദിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ചിത്രത്തിൽ ദിവ്യ പിള്ളയും ആത്മീയയുമാണ് നായികമാരായി എത്തുന്നത്.

‘ശ്വാസ’ത്തിൽ ഒരു കൂടിയാട്ടക്കാരന്റെ കഥ; ചിത്രീകരണം തുടങ്ങി

0
എക്കോസ് എന്റർടൈമെന്റ്സിന്റെ ബാനറിൽ സുനിൽ എ. സഖറിയാ നിർമ്മിച്ച് ബിനോയ് വേളൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ശ്വാസത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഒരു കൂടിയാട്ടക്കാരന്റെ കഥ പറയുന്ന ചിത്രമാണ് ശ്വാസം.