Thursday, April 23, 2026

ആക്ഷേപഹാസ്യവുമായി ജലധാര പമ്പ് സെറ്റ്; തിയ്യേറ്ററില്‍ ചിരിപ്പൂരമൊരുക്കി പ്രേക്ഷകര്‍

ചിരിയുടെ വിരുന്നൊരുക്കുവാന്‍ മലയാളികള്‍ക്ക് ധാരളമാണ് ഉര്‍വശിയും ഇന്ദ്രന്‍സും. എന്നാല്‍ ഇരുവരും ഒരു സിനിമയില്‍ പ്രധാനകഥാപാത്രമായി അഭിനയിച്ചുകൊണ്ട് നേര്‍ക്കുനേര്‍ വന്നാലോ. എങ്കിലവിടെ ചിരിയുടെ വെടിക്കെട്ട് നടന്നത് തന്നെ. അത്തരമൊരു സിനിമയാണ് ‘ജലധാര പമ്പ് സെറ്റ് സിന്‍സ് 1962’. ഈ ചിത്രത്തില്‍ മല്‍സരിച്ചഭിനയിക്കുകയാണ് ഉര്‍വശിയും ഇന്ദ്രന്‍സും. നര്‍മത്തിലൂടെ ആളുകളെ ഒരുപോലെ ചിരിപ്പിക്കാന്‍ കഴിയുക എന്നത് ശ്രമകരമായ ജോലിയാണ്, കഴിവും വേണം. ഇത് രണ്ടും ഒത്തിണങ്ങിയ അഭിനേതാക്കളാണ് ഇന്ദ്രന്‍സും ഉര്‍വശിയും. തികച്ചും സ്വഭാവികമായ നര്‍മപ്രകടനമാണ് ഇരുവരുടെയും. അത് തന്നെയാണ് ജലധാര പമ്പ് സെറ്റിന്‍റെ വിജയവും.

ഒരു പമ്പ് സെറ്റ് മോഷണകഥയും അതിനെ ചുറ്റിപ്പറ്റിനടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്‍റെ സവിശേഷത. പമ്പ് സെറ്റ് മോഷണം കേസാവുകയും കേസിന്‍റെ എങ്ങുമെത്താതെയുള്ള മെല്ലെപ്പോക്കുമാണ് ചിത്രത്തിലുടനീളം. പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്താതെ നിയമവ്യവസ്ഥിതിയില്‍ നടപ്പിലാകാതെപോകുന്ന നീതിയെക്കുറിച്ചും സിനിമ ചര്‍ച്ച ചെയ്യുന്നു. ആഷിഷ് ചിന്നപ്പയാണ് ഈ ചിത്രം സംവിധാനം ചെയ്തത്.

ജലധാര പമ്പ് സെറ്റില്‍ മൃണാളിനി എന്ന അദ്ധ്യാപകയായാണ് ഉര്‍വശി എത്തുന്നത്. മോട്ടോര്‍ മണി എന്ന കള്ളന്‍ കഥാപാത്രമായി ഇന്ദ്രന്‍സും എത്തുന്നു. മൃണാളിനിയുടെ വീട്ടിലെ പമ്പ് സെറ്റ് മോഷ്ടിക്കുവാനായി മോട്ടോര്‍ മണി ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടുകയും പിന്നീടത് കേസാവുകയും ഏഴുവര്‍ഷങ്ങളോളം കേസ് എങ്ങുമെത്താതെ നീണ്ടുപോകുന്നു. ഇവിടെ നിന്നാണ് ചിത്രത്തിന്‍റെ കഥയും രസകരവും നര്‍മമുഹൂര്‍ത്തങ്ങളുമടങ്ങിയ സംഭവ വികാസങ്ങള്‍ അരങ്ങേറുന്നതും.

ചിത്രത്തില്‍ മൃണാളിനി ടീച്ചറുടെ ഭര്‍ത്താവായി വിജയരാഘവനും മകളായി സനുഷയും വേഷമിടുന്നു. ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷം സനുഷ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. നായികയായും സഹനടിയായും അഭിനയിച്ചു തഴക്കം വീണ ഉര്‍വശിയുടെ കൈകളില്‍ മൃണാളിനി എന്ന കഥാപാത്രം ഭദ്രമായിരുന്നു. സീരിയസ് റോളുകളും കോമഡി സീനുകളിലും ഒരേ കഥാപാത്രത്തിലൂടെ അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള നടിമാര്‍ മലയാളത്തില്‍ വിരളമാണ്. എന്നാല്‍ ഉര്‍വശി എന്ന അഭിനേത്രി ആ കുറവുകളെ നികത്തുന്നു.

സിനിമയിലേക്ക് കടന്നുവന്ന ആദ്യകാലങ്ങളില്‍ ചെറിയ വേഷങ്ങളിലൂടെ കോമഡി സീനുകളില്‍ മിന്നായംപോലെ വന്നുപോകുന്ന ഇന്ദ്രന്‍സിനെ മാത്രം പരിചയമുണ്ടായിരുന്ന ഒരുകാലമുണ്ടായിരുന്നു. കാലം മാറിയപ്പോള്‍ സിനിമയും മാറി, പ്രേക്ഷകരുടെ ആസ്വാദന രീതിക്കും ഗണ്യമായ മാറ്റങ്ങള്‍ സംഭവിച്ചു. പുതിയ കാലത്തിനും തലമുറയ്ക്കും അനുസൃതമായ കഥപറയുന്ന സിനിമകളും കഥാപാത്രങ്ങളും സൃഷ്ടിക്കപ്പെട്ടു. ഇന്ദ്രന്‍സ് എന്ന നടന്‍റെ കഴിവ് തിരിച്ചറിയപ്പെടുന്നത് അങ്ങനെയാണ്. ഒടുക്കം അദ്ദേഹത്തെ തേടി മികച്ച കഥാപാത്രങ്ങളും മികച്ച നടനുള്ള ചലച്ചിത്ര അക്കാദമി പുരസ്കാരങ്ങളും  എത്തിത്തുടങ്ങി. ജലധാര പമ്പ് സെറ്റിലെ മണി എന്ന കഥാപാത്രം കയ്യടക്കത്തോടെ അദ്ദേഹം അഭിനയിച്ചു ഫലിപ്പിച്ചു. രസകരമായ നര്‍മ മുഹൂര്‍ത്തങ്ങള്‍ സിനിമയില്‍ നിരവധി കാണാം. ജീവിതത്തിലെ ക്ലേശങ്ങള്‍ക്കിടയിലും നര്‍മം സൂക്ഷിയ്ക്കുന്ന മണി എന്ന കഥാപാത്രത്തെ അനായാസകരമായി പ്രേക്ഷകരിലേക്ക് എത്തിക്കുവാന്‍ ഇന്ദ്രന്‍സിന് എളുപ്പം കഴിയും.

ചിത്രത്തില്‍ ടി ജി രവിയും ജോണി ആന്‍റണിയും ഇരുവരുടെയും കേസ് വാദിക്കുന്ന വക്കീലന്മാരായിട്ടാണ് എത്തുന്നത്. ടി ജി രവി ഒരു ഇടവേളയ്ക്ക് ശേഷം ശ്രദ്ധേയമായ കഥാപാത്രത്തിലൂടെ അഭിനയജീവിതത്തിലേക്ക് തിരിച്ചുവന്ന ചിത്രം കൂടിയാണ് ‘ജലധാര പമ്പ് സെറ്റ് സിന്‍സ് 1962’. മുന്‍കാല സിനിമയില്‍ കണ്ടുപരിചയിച്ച കോടതി റൂമുകളിലെ നാടകീയതയുടെ തനിയാവര്‍ത്തനം ഈ ചിത്രത്തിലും കൊണ്ടുവരാതിരിക്കുവാന്‍ അണിയറ പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചിട്ടുണ്ട്. തമാശകളോട് കൂടി സ്വതസിദ്ധമായ ശൈലിയിലൂടെയാണ് കോടതി രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുള്ളത്. സമൂഹത്തില്‍ നീതി കിട്ടാതെപോകുന്ന സാധാരണക്കാരന്‍റെ ജീവിതവും അവരുടെ ആകുലതകളും സിനിമയില്‍ ഉന്നയിക്കുന്നുണ്ട്.

ജോണി ആന്‍റണി, അല്‍ത്താഫ്, ശിവജി ഗുരുവായൂര്‍, സജി ചെറുകയില്‍, തങ്കച്ചന്‍ വിതുര, സ്നേഹ ബാബു, നിഷ സാരംഗ്, ജയന്‍ ചേര്‍ത്തല, ടി ജി രവി, വിജയരാഘവന്‍, സനുഷ, കലാഭവന്‍ ഹനീഫ്, വിഷ്ണു ഗോവിന്ദന്‍, അഞ്ജലി സുനില്‍കുമാര്‍, നിത കര്‍മ്മ, ശൈലജ അമ്പു, തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തി. സനു കെ ചന്ദ്രന്‍റെ കഥയ്ക്ക് പ്രജിന്‍ എം പി യുടെയും ആഷിഷ് ചിന്നപ്പയുടെയുമാണ് തിരക്കഥ. വണ്ടര്‍ ഫ്രയിം ഫിലിംലാന്‍ഡിന്‍റെ ബാനറില്‍ ബൈജു ചെല്ലമ്മ, സാഗര്‍, സനിത, ശശിധരന്‍ എന്നിവര്‍ നിര്‍മിച്ച ഈ ചിത്രത്തിന് പുരുഷന്‍ ഛായാഗ്രഹണവും കൈലാസ് സംഗീതവും നിര്‍വഹിച്ചു.

spot_img

Hot Topics

Related Articles

Also Read

‘എൽ എൽ ബി’ നാളെ തിയ്യേറ്ററുകളിലേക്ക്

0
ശ്രീനാഥ് ഭാസി, അനൂപ് മേനോൻ, വിശാഖ് നാ യർ അശ്വത് ലാൽ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന എൽ എൽ ബി (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്) തിയ്യേറ്ററുകളിലേക്ക് എത്തുന്നു.

‘അടൂർ’ സമാന്തര സിനിമകളുടെ ഉറവിടം

0
തകർച്ചയുടെയും ഒറ്റപ്പെടലിന്‍റെയും പരിവർത്തനത്തിൽ നിന്നുള്ള ഉൾവലിയലിന്‍റെയും അന്തർമുഖത്വത്തിന്‍റെയും മരണത്തിന്‍റെയും കെണിയിലകപ്പെടുകയായിരുന്നു ഉണ്ണി എന്ന കേന്ദ്രകഥാപാത്രം.

‘ഇനിമുതൽ കാണുന്ന സിനിമയ്ക്ക് മാത്രം പണം മുടക്കിയാൽ മതി’ നൂതന സംരംഭവുമായി സർക്കാരിന്റെ  ഒടിടി പ്ലാറ്റ് ഫോം

0
മാർച്ച് ഏഴ് മുതൽ ഉപഭോക്താക്കൾക്ക് പ്ലേ സ്റ്റോറും ആപ്പ് സ്റ്റോറും വഴി സി സ്‌പേസ് ആപ്പ് ഡൗൺലോഡ് ചെയ്യാം. ഡൗൺലോഡ് ചെയ്യുന്ന സിനിമ മൂന്നുദിവസംവരെയും കണ്ടുതുടങ്ങിയാൽ 72 മണിക്കൂർവരെയും ഐഡിയിൽ സൂക്ഷിക്കാം. ഒരു ഐഡിയിൽനിന്ന് മൂന്നുവ്യത്യസ്ത ഡിവൈസുകളിൽ കാണാനുമാകും.

‘ഞങ്ങളുടെ ഹൃദയത്തില്‍ തുടര്‍ന്നും ജീവിക്കുക’ പി വി ഗംഗാധരന് അന്ത്യാഞ്ജലി നേര്‍ന്ന് ജയറാം

0
‘ഞങ്ങളുടെ കുടുംബത്തിന് നിരന്തരമായ പിന്തുണയായതിന് നന്ദി… ഞങ്ങളുടെ ഹൃദയങ്ങളില്‍ തുടര്‍ന്നും ജീവിക്കുക...’ എന്നു ജയറാം ഫേസ്ബുക്കില്‍ കുറിച്ചു.

എഡിറ്റര്‍ കെ പി ഹരിഹരപുത്രന്‍ അന്തരിച്ചു

0
മലയാള സിനിമയിലെ എഡിറ്റര്‍ കെ പി ഹരിഹരപുത്രന്‍ (79) അന്തരിച്ചു. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് എഡിറ്റിങ് നിര്‍വഹിച്ച വ്യക്തി കൂടിയാണ് കെ പി ഹരിഹരപുത്രന്‍.