Saturday, March 7, 2026

നടന വിസ്മയത്തിന്‍റെ കലാകാരന്‍

സത്യന്‍ അന്തിക്കാട് ചിത്രങ്ങളുടെ പ്രത്യേകത ഗ്രാമീണ സൌന്ദര്യത്തിന്‍റെ നാട്ടുതനിമയാണ്. അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങളും അങ്ങനെ തന്നെ. അത് കൊണ്ട് തന്നെ ഒടുവില്‍ ഉണ്ണികൃഷ്ണനെന്ന അഭിനേതാവിനെയും പ്രതീക്ഷിച്ചു കഥയിലും തിരക്കഥയിലും  ഒരു ഗ്രാമീണ വേഷം എന്നും കാത്തു കിടക്കും. മഴവില്‍ക്കാവടിയിലെ ചെത്തുകാരനെയും ഗോളാന്തരവാര്‍ത്തയിലെ കള്ള് കച്ചവടക്കാരനും പൊന്മുട്ടയിടുന്ന താറാവിലെ കറവക്കാരനും തലയണമന്ത്രത്തിലെ ഡാന്‍സ് മാസ്റ്ററും പ്രേക്ഷകരായ നമുക്ക് തരുന്ന ചിരിയുടെ നര്‍മ പ്രധാനമായ ആനന്ദമാണ് പകരുന്നത്. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്ന അഭിനയ സാമ്രാട്ടില്‍ നിറഞ്ഞു നില്‍ക്കുന്ന ഗ്രാമീണ വിശുദ്ധിയുടെ നിഷ്കളങ്കത അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങളിലും മുഴുനീളെ നിഴലിച്ചു കാണാം. ആ പ്രത്യേകതകള്‍ തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ അഭിനയ ശൈലിയെയും കഥാപാത്രങ്ങളെയും വ്യത്യസ്തമാക്കിയത്. കഥാപാത്രങ്ങളിലേക്കുള്ള ഒടുവില്‍ ഉണ്ണികൃഷ്ണന്‍റെ പരകായപ്രവേശം ഗംഭീരമായിരിക്കും. കഥാപാത്രത്തിന് യോജിച്ച അദ്ദേഹത്തിന്‍റെ ശരീര പ്രകൃതി, സംഭാഷണ ശൈലി തുടങ്ങിയവയെല്ലാം അതിനുദാഹരണങ്ങളാണ്.

ലാളിത്യമായിരുന്നു അദ്ദേഹത്തിന്‍റെ അഭിനയ ശൈലിയുടെയും കഥാപാത്രങ്ങളുടെയും പ്രത്യേകത. ഒടു വില്‍ ഉണ്ണികൃഷ്ണനായി ഒരു കഥാപാത്രമെങ്കിലും സിനിമയില്‍ പിറന്നിരിക്കും. ആ കഥാപാത്രം പ്രവേശിക്കാനായി ഒടുവില്‍ ഉണ്ണികൃഷ്ണനെന്ന കലാകാരനെ കഥ  തിരഞ്ഞു കൊണ്ടേയിരിക്കും. മലയാള സിനിമയിലേക്ക് കടന്നു വന്ന അദ്ദേഹത്തിന്‍റെ കരിയറിലേക്ക് നാലു പതിറ്റാണ്ടുകളിലെ ചില കഥാപാത്രങ്ങള്‍  ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്ന അഭിനേതാവിനെ കാത്തു കിടന്നു . തനിമയാര്‍ന്ന കഥാപാത്രങ്ങളായിരുന്നു അദ്ദേഹത്തിന്‍റെ സമ്പന്നത. അഭിനയവും സംഗീതവും ഒരു പോലെ കൊണ്ട് നടന്ന അതുല്യ പ്രതിഭ. നര്‍മഭാവത്തില്‍ എത്രയോ കഥാപാത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരെ എത്രയോ ചിരിപ്പിച്ചിരിക്കുന്നു. സ്കൂള്‍ പഠനകാലത്ത് തന്നെ തബലവാദനത്തിലും മൃദംഗ വായനയിലും അസാമാന്യമായ പ്രാവീണ്യം നേടിയ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ നിരവധി സംഗീത ആല്‍ബങ്ങള്‍ക്കും ഭക്തിഗാനങ്ങള്‍ക്കും സംഗീത സംവിധാനം നിര്‍വഹിച്ചെങ്കിലും ഒടുവില്‍ അറിയപ്പെടുന്നത് ചലച്ചിത്ര അഭിനേതാവ് എന്ന കലാമേഖലയിലാണ്. കെ പി എ സിയുടെയും കേരള കലാവേദിയുടെയും കലാനിലയത്തിന്‍റെയും  നാടകങ്ങളിലൂടെ മികച്ച അഭിനേതാവായി ഒടുവില്‍ ഉണ്ണികൃഷ്ണന്‍ മാറ്റുരയ്ക്കപ്പെട്ടു.അരങ്ങിലെ ആ കഥാപാത്രങ്ങളെല്ലാം തന്നെ വെള്ളിത്തിരയിലേക്കുള്ള വഴിത്താരയായിരുന്നു.

സ്വാഭാവികമായ അഭിനയമായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്‍റെ അഭിനയത്തെയും അതുള്‍ക്കൊണ്ട കഥാപാത്രങ്ങളെയും പൂര്‍ണ്ണതയിലേക്ക് എത്തിച്ചത്. പി എന്‍ മേനോന്‍ 1970 ല്‍ സംവിധാനം ചെയ്ത ‘ദര്‍ശനം എന്ന ചിത്രത്തിലൂടെയാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്‍ മലയാള സിനിമയുടെ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലെ നിറ സാന്നിധ്യമായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്‍റെ ഗ്രാമീണനായ കഥാപാത്രം. നിഷ്കളങ്കനും നര്‍മബോധവുമുള്ള ഒരു ഗ്രാമീണ വ്യക്തിത്വം അങ്ങനെ ഒടുവില്‍ ഉണ്ണി കൃഷ്ണനും സ്വന്തമായി. ‘ഭരത’ത്തിലെ മൃദംഗം കലാകാരനായ ഒടുവിലിനെ എങ്ങനെ മറക്കും? അത് പോലെ തന്നെ ഐ വി ശശി ചിത്രമായ 1993 ല്‍ റിലീസായ ‘ദേവാസുര’ത്തിലെ വാനപ്രസ്ഥനായ ബ്രഹ്മണ വേഷത്തിലെ  ഒടുവിലിന്‍റെ പെരിങ്ങോടന്‍ എന്ന  കഥാപാത്രം അദ്ദേഹത്തിന്‍റെ കരിയറില്‍ വ്യത്യസ്തമായൊരു അഭിനയത്തിന് നാന്ദി കുറിക്കുകയായിരുന്നു. മംഗലശ്ശേരിയുടെ തറവാട് മുറ്റത്ത് വെച്ച് നീലകണ്ഠനെന്ന സടകൊഴിഞ്ഞ രാജാവിന്‍റെ ദൈന്യത കണ്ടു നില്‍ക്കാനാവാതെ ഒടുവില്‍ കരഞ്ഞു കൊണ്ട് പാടിയ അഷ്ടപദി പ്രേക്ഷകരുടെ കണ്ണും മനസ്സും ഒരുപോലെ  ഈറനണിയിച്ചു. ‘ദേവാസുര’മെന്ന  ചിത്രത്തിലെ ഹൃദയഹാരിയായൊരു രംഗത്തെ അതിന്‍റെ പൂര്‍ണ്ണതയിലേക്ക് എത്തിക്കുവാന്‍ അദ്ദേഹത്തിന്‍റെ അഷ്ടപദിക്ക് കഴിഞ്ഞിട്ടുണ്ട്.

കഥാപാത്രങ്ങളെ പരമാവധി തന്നിലേക്ക് ഉള്‍ക്കൊണ്ട് കൊണ്ട് ആ കഥാപാത്രങ്ങളെയെല്ലാം അത് പോലെ തന്നെ കാഴ്ചക്കാരുടെ മനസ്സിലേക്ക് കുടിയിരുത്തുന്നതില്‍ ഇന്ദ്രജാലക്കാരനായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്‍. കവലയിലെ ചായക്കടക്കാരനായി ഉല്‍സവപ്പറമ്പുകളിലെ കച്ചവടക്കാരനായി നാട്ടിന്‍ പുറത്തെ കവലപ്രാസംഗികനായ  രാഷ്ട്രീയക്കാരനായി കള്ള് കച്ചവടക്കാരനായി കൃഷിക്കാരനായി അങ്ങനെ നമ്മുടെ മുന്നിലൂടെ നിത്യേന ഓരോ മനുഷ്യരും കടന്നു പോകുന്ന വ്യക്തിത്വത്തെ സ്വത്വത്തെ അത്രയും ഉള്‍ക്കൊള്ളുന്ന ഒടുവിലിന്‍റെ കഥാപാത്രങ്ങളുമായി പ്രേക്ഷകരും ചങ്ങാത്തത്തിലാകുന്നു. അടൂരിന്‍റെ 2002 ല്‍ പുറത്തിറങ്ങിയ ‘നിഴല്‍ക്കൂത്ത് ‘ എന്ന  ചിത്രത്തിലെ ‘കാളിയപ്പന്‍’ എന്ന ആരാച്ചാറിന്‍റെ വേഷത്തിലെത്തിയ ഒടുവില്‍ ഉണ്ണികൃഷ്ണന്‍റെ ഗംഭീര അഭിനയത്തിന്‍റെ മറ്റൊരു വശത്തിന് കൂടി മലയാള സിനിമയും പ്രേക്ഷകരും സാക്ഷ്യം വഹിച്ചു. മാത്രമല്ല, ‘കാളിയപ്പന്‍’ എന്ന കഥാപാത്രത്തെ തേടി അക്കൊല്ലത്തെ മികച്ച നടനുള്ള കേരള സംസ്ഥന ചലചിത്ര പുരസ്കാരവുമെത്തി. അടൂരുമായുള്ള ഒടുവിലിന്‍റെ കഥാപാത്രങ്ങളുടെ ചങ്ങാത്തം വീണ്ടും വീണ്ടും അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. 1995 ല്‍ പുറത്തിറങ്ങിയ ‘കഥാപുരുഷനി’ലെ അഭിനയത്തിനു മികച്ച സഹനടനുള്ള അംഗീകാരവും സത്യന്‍ അന്തിക്കാടിന്‍റെ ‘തൂവല്‍ക്കൊട്ടാര’ത്തിലെയും അഭിനയത്തിനും മലയാള സിനിമ പുരസ്കാരങ്ങള്‍ നല്കി അദ്ദേഹത്തെ ആദരിച്ചു. നടന കലയില്‍ അദ്ദേഹത്തിന്‍റെ മൂളലുകള്‍ക്കും നോട്ടങ്ങള്‍ക്കും ചലനങ്ങള്‍ക്കുപോലും കഥാപാത്രത്തിന് പറയാനുള്ളത് പറഞ്ഞിരിക്കും ഈ അനുഗ്രഹീത കലാകാരന്‍..

ഇന്നും ഒടുവില്‍ ഉണ്ണികൃഷ്ണനെ തേടി കഥാപാത്രങ്ങള്‍ പിറന്നു കൊണ്ടിരിക്കുന്നു എന്നതാണു വസ്തുത. എന്നാല്‍ അര്‍ദ്ധപ്രാണനുമായി മറ്റേതോ അഭിനേതാവിലേക്ക് ആ കഥാപാത്രങ്ങള്‍ക്ക് ചേക്കേറേണ്ടി വരുന്നു. ഒടുവിന്‍റെ നഷ്ടം തിരിച്ചറിയുന്നത് അടൂരിനെയും സത്യന്‍അന്തിക്കാടിനെയും കമലിനെയും പോലെയുള്ള മലയാളത്തിലെ പ്രശസ്തരായ സംവിധായകരും ഒടുവിലിന്‍റെ കഥാപാത്രങ്ങളെ ആസ്വദിക്കുന്ന നല്ല പ്രേക്ഷകരുമാണ്. ആറാം തമ്പുരാനിലെ  എല്ലാം നഷ്ട്ടപ്പെട്ട് ഒടുവില്‍ തന്‍റെ പ്രിയങ്കരമായ ഹാര്‍മോണിയം വില്‍ക്കേണ്ടി വരുന്ന സംഗീതപ്രേമിയായ തമ്പുരാനെ എത്ര മെയ് വഴക്കത്തോടെ അഭിനയിച്ചു കൊണ്ടാണ് അദ്ദേഹം നമ്മുടെയെല്ലാം മനസിനെ സങ്കടക്കടലിന്‍റെ ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോയിരിക്കുന്നത് ! അപ്രധാനമായ കഥാപാത്രങ്ങളെപ്പോലും തന്‍റെ അഭിനയം കൊണ്ട് പ്രേക്ഷക മധ്യത്തിലേക്ക് കൊണ്ട് വരാനുള്ള ഒടുവിലിന്‍റെ അഭിനയ മിടുക്ക് എടുത്ത് പറയേണ്ട സവിശേഷതയാണ്. ഒടുവില്‍ സിനിമയില്‍ ഒരു കാഴ്ചക്കാരനായി നിന്നാല്‍ പോലും ഒടുവില്‍ ശ്രദ്ധേയനാകുന്നു. ഒറ്റപ്പെടല്‍, സ്നേഹം, ദൈന്യത, സൌഹൃദം, സങ്കടം എന്നിങ്ങനെ വികാരങ്ങളെ അത്രവേഗമാണിയുവാന്‍ ഒടുവിലിന് കഴിഞ്ഞിട്ടുണ്ട്. താരപരി വേഷത്തിന്‍റെ തലക്കനമില്ലാതെ ഒടുവില്‍ ഇന്നും കഥാപാത്രങ്ങളിലൂടെ ജീവിക്കുന്നു.

spot_img

Hot Topics

Related Articles

Also Read

തിയ്യേറ്ററിൽ കല്യാണമേളവുമായി ‘ഗുരുവായൂരമ്പലനടയിൽ’

0
അളിയനും അളിയനും ഒത്തുചേരുമ്പോൾ ഉണ്ടാകുന്ന ചിരിയുടെ മാലപ്പടക്കമാണ് ഗുരുവായൂരമ്പലനടയുടെ മറ്റൊരു പ്രധാന ആകർഷണം. വിവിധ കാറ്റഗറിയിലുള്ള സിനിമകൾ മലയാളത്തിൽ സമീപകാലത്ത് വിജയം കൊയ്യുമ്പോൾ ഒരു എന്റർടൈനർ മൂവിയായി ഗുരുവായൂരമ്പലനടയിൽ പ്രേക്ഷകർക്കിടയിൽ  ഏറെ സ്വാധീനിച്ചു എന്നു വേണം കരുതാൻ.

‘ദി മാന്‍ ഫ്രം അങ്കിളി’ലെ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ഡേവിഡ് മക്കല്ലം അന്തരിച്ചു

0
1960 – ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ‘ദി മാന്‍ ഫ്രം അങ്കിളി’ലെ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ഡേവിഡ് മക്കല്ലം അന്തരിച്ചു. 90 വയസ്സായിരുന്നു. ന്യൂയോര്‍ക്കിലെ പ്രെസ്ബെറ്റീരിയന്‍ ആശുപത്രിയില്‍ വെച്ച് മരണം സ്ഥിതീകരിച്ചു.

ഗിറ്റാറിസ്റ്റ് ആറ്റ്ലി ഡിക്കൂഞ്ഞ അന്തരിച്ചു

0
പ്രശസ്ത ഗിറ്റാറിസ്റ്റ് ആറ്റ്ലി ഡിക്കൂഞ്ഞ അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൃദയസംബന്ധമായ ഏറെ നാളുകളായി ചികിത്സയിലായിരുന്നു. അമല ഹോസ്പിറ്റലിൽ വെച്ച് ചൊവ്വാഴ്ച വൈകീട്ട് ആയിരുന്നു അന്ത്യം.

മനുഷ്യത്വമില്ലായ്മയുടെ ‘ശിലാലിഖിത’ങ്ങൾ

0
ഭീതിദമായ മനുഷ്യത്വമില്ലായ്മയുടെ ചരിത്രലിഖിതങ്ങൾക്ക് മനുഷ്യവംശത്തിന്റെ ജീവകോശങ്ങളുടെ ജനനത്തോളം പഴക്കമുണ്ട്. ചരിത്രങ്ങളിലും സാഹിത്യത്തിലുമെല്ലാം അത് പലപ്പോഴായി എഴുതിച്ചേർക്കപ്പെടുകയും ചെയ്തു. എന്നാൽ ചരിത്രത്തിൽ പോലും അട യാളപ്പെടുത്താതെ പോകുന്ന മനുഷ്യത്വമില്ലായ്മയുടെയും സ്വാർഥതയുടെയും കഥ നിമിഷംപ്രതി നടന്നു...

ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്ററുമായി നിവിൻ പോളി ചിത്രം ‘ബേബി ഗേൾ’

0
നിവിൻ പോളി നായകനായി എത്തുന്ന ചിത്രം ‘ബേബി ഗേളിന്റെ’ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക് ഫ്രെയിമിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമ്മിക്കുന്നത്. അരുൺ വർമ്മയാണ് ചിത്രം സംവിധാനം...