“എന്‍റെ സിനിമ എന്‍റെ ഭാര്യയ്ക്കുള്ള ദൈവത്തിന്‍റെ സമ്മാനമാണ് …” മലയാളികളെ കോരിച്ചിരിപ്പിച്ച മഹാനടന്‍ സലീം കുമാറിനെ വാക്കുകളാണിത്. സ്വന്തം വിവാഹപ്പിറ്റേന്നും അഭിനയത്തില്‍ നിന്നും വിട്ടുനിന്നില്ല സലീം കുമാര്‍. സിനിമയിലേക്കുള്ള അഭിനയ ജീവിതവും വിവാഹജീവിതത്തിന്‍റെ ആരംഭവും സലീം കുമാറിന് ഒന്നിച്ചായിരുന്നു. കുട്ടിക്കാലത്ത് സിനിമാനടന്‍ ആകണമെന്ന മോഹം എല്ലാ കാലത്തും അദ്ദേഹം മനസില്‍ നിധിപോലെ സൂക്ഷിച്ചിരുന്നു. അത് കൊണ്ട് തന്നെ എറണാകുളം മഹാരാജാസില്‍ അദ്ദേഹം ഉപരിപഠനത്തിന് ചേർന്നു.

സ്കൂള്‍ പഠനകാലങ്ങളില്‍ മിമിക്രി കലാകാരനായി വളര്‍ന്നു വന്ന സലീം കുമാര്‍ അഭിനയ ജീവിതം ആരംഭിക്കുന്നത് കോളേജ് കലോല്‍സവങ്ങളിലൂ ടെയായിരുന്നു. അതിലെല്ലാം അദ്ദേഹം സമ്മാനങ്ങളും കരസ്ഥമാക്കി. കോളേജ് പഠന കാലഘട്ടത്തില്‍ തന്നെ ടെലിവിഷന്‍ പരിപാടികളിലും സാഗര്‍, കൊച്ചിന്‍ കലാഭവന്‍ തുടങ്ങിയ ട്രൂപ്പുകളിലൂടെയും സലീം കുമാര്‍ എന്ന കലാകാരന്‍ വളര്‍ന്ന് കൊണ്ടിരുന്നു. ഇതിനിടെ ഏഷ്യാനെറ്റിലെ ‘കോമിക്കോള’ എന്ന കോമഡി പരിപാടിയിലൂടെ സലീം കുമാര്‍ വീടുകളിലെ ടെലിവിഷൻ സ്വീകരണ മുറികളിൽ ജനപ്രിയനായിത്തീര്‍ന്നു.

വിവാഹത്തിന് പിറ്റേന്നായിരുന്നു സിനിമയില്‍ അഭിനയിക്കുവാനുള്ള അവസരം തേടി സലീം കുമാറിന്‍റെ വീട്ടുമുറ്റത്ത് കാര്‍ വന്നു നിന്നത്. അതായിരുന്നു അഭിനയ ജീവിതത്തിലേക്കുള്ള അദ്ദേഹത്തിന്‍റെ ആദ്യ ചുവടു വെയ്പ്പ്. ‘ഇഷ്ടമാണ് നൂറുവട്ടം’ എന്ന ആദ്യ ചിത്രത്തിലൂടെ അഭിനയ ജീവിതമാരംഭിച്ച സലീം കുമാറിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഹാസ്യതാരമായി അരങ്ങേറ്റം കുറിച്ചെങ്കിലും സിനിമ പിന്നീട് മികച്ച നിരവധി കഥാപാത്രങ്ങളെ അദ്ദേഹത്തിന് സമ്മാനിച്ചു .അഭിനേതാവിന്‍റെ മാത്രമല്ല, സംവിധായകന്റെ കുപ്പായവും തനിക്ക് നല്ലപോലെ ഇണങ്ങും എന്നും തെളിയിച്ചിട്ടുണ്ട് സലീം കുമാര്‍. കറുത്ത ജൂതന്‍, ദൈവമേ കൈ തൊഴാം കേള്‍ക്കുമാറാകണം, കംപാര്‍ട്ട്മെന്‍റ് , തുടങ്ങിയവ സലീം കുമാര്‍ സംവിധാനം ചെയ്ത സിനിമകളാണ്.

‘ഇഷ്ടമാണ് നൂറുവട്ടം’ എന്ന ചിത്രത്തിന് ശേഷം അഭിനയിച്ച മറ്റൊരു ശ്രദ്ധേയമായ സിനിമ ‘തെങ്കാശിപട്ടണം ‘എന്ന സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു. കലയെ കലയായി മാത്രമല്ല കണ്ടിരുന്നത്, അത് അദ്ദേഹത്തിന് ജീവിതോപാധി കൂടിയായിരുന്നു. മിമിക്രികലാകാരനായിവിവാഹ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ച നിമിഷം തേടിയെത്തിയ ഭാഗ്യമായിരുന്നു സിനിമ. അത് അദ്ദേഹം തന്റെ ഭാര്യയ്ക്ക് സമ്മാനിക്കുകയും ചെയ്യുന്നു. ചിരി പലപ്പോഴും അനുഗ്രഹമായിട്ടുണ്ട് സലീം കുമാറിന്. അത് പോലെ ഇതേ ചിരി തന്നെ പലപ്പോഴും സിനിമകളിലെ അവസരങ്ങളും നഷ്ടപ്പെടുത്തിയിട്ടുമുണ്ട്. കൊമേഡിയന്‍ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ സലീം കുമാര്‍ പിന്നീട് നായക വേഷത്തിലും വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടു. മലയാള സിനിമയിൽ അത് വരെ നിലനിന്നു പോന്നിരുന്ന പാരമ്പര്യവാദങ്ങളെ പൊളിച്ചെഴുതുന്ന ശൈലി മലയാള സിനിമയിലും പരീക്ഷിക്കപ്പെടുകയും അത് വിജയം കാണുകയും ചെയ്തു. അച്ഛനുറങ്ങാത്ത വീടും ആദാമിന്റെ മകന്‍ അബുവും അതിനുദാഹരണങ്ങളാണ്.

മലയാളത്തിലെ മുന്‍നിര കോമഡി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നിഷ്പ്രയാസം ഉയര്‍ന്നു വരാന്‍ സലീം കുമാറിന് കഴിഞ്ഞിട്ടുണ്ട്. 2004- ല്‍ പുറത്തിറങ്ങിയ ‘പെരുമഴക്കാല’ത്തിലെ കഥാപാത്രം ശ്രദ്ധേയമായിരുന്നു. 2005 ലെ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെ സലീം കുമാര്‍ എന്ന അഭിനേതാവിന്‍റെ കലാസത്ത പൂര്‍ണമായും വിനിയോഗിക്കപ്പെട്ടു. അഭിനയജീവിതത്തിലേക്കുള്ള മികച്ച സാധ്യതകളെ അച്ഛനുറങ്ങാത്ത വീടും ആദാമിന്റെ മകന്‍ അബുവും സലീം കുമാറിന് സമ്മാനിച്ചു. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലചിത്ര പുരസ്കാരവും ആദാമിന്റെ മകനിലൂടെ മികച്ച നടനുള്ള ദേശീയ സംസ്ഥാന പുരസ്കാരവും സലീം കുമാറിന് ലഭിച്ചു. ‘coffee @MG Road- എന്ന ആല്‍ബത്തിലെ “പലവട്ടം കാത്തു നിന്നു ഞാന്‍“ എന്ന പാട്ടിലെ അഭിനയത്തിലൂടെയും സലീം കുമാര്‍ ശ്രദ്ധ നേടി. മലയാളത്തില്‍ മാത്രമല്ല, ഇതര ഭാഷകളിലും മികച്ച കഥാപാത്രങ്ങളെ സലീം കുമാര്‍ അഭിനയിച്ചിട്ടുണ്ട്.

സലീം കുമാറിന്‍റെ നിറഞ്ഞ ചിരിയായിരുന്നു പ്രേക്ഷകരിലേക്കും കൂടുതൽ നര്‍മം പകര്‍ന്നത്. സുവര്‍ണ്ണ സിംഹാസനത്തിലെ ഗോപാലന്‍, മന്നാടിയാര്‍ പെണ്ണിന് ചെങ്കോട്ട ചെക്കന്‍ എന്ന ചിത്രത്തിലെ മര്‍മ്മാണി, ഇഷ്ടദാനത്തിലെ ഉണ്ണിക്കുട്ടന്‍, മാട്ടുപ്പെട്ടി മച്ചാനിലെ ബ്രോക്കര്‍ മനോഹരന്‍, മംഗല്ല്യപ്പല്ലക്കിലെ ഫല്‍ഗുനന്‍, മലബാറില്‍ നിന്നൊരു മണിമാരന്‍ എന്ന ചിത്രത്തിലെ ഓമനക്കുട്ടന്‍, സത്യമേവ ജയതെ എന്ന ചിത്രത്തിലെ മമ്മദ്, ഈ പറക്കും തളികയിലെ കോശി, വണ്‍ മാന്‍ ഷോ എന്നാണ് ചിത്രത്തിലെ ഭാസ്കരന്‍, ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലെ തമ്പി, നരിമാനിലെ സഹായി, പകല്‍പ്പൂരത്തിലെ മാണിക്കന്‍, ഗ്രാമഫോണിലെ തബല ഭാസ്കരന്‍, താണ്ഡവത്തിലെ ബഷീര്‍, വാല്‍ക്കണ്ണാടിയിലെ വിക്രമന്‍, കല്യാണ രാമനിലെ പ്യാരി, മഴത്തുള്ളി കിലുക്കത്തിലെ മായാണ്ടി, വെള്ളിത്തിരയിലെ സുരേന്ദ്രന്‍, കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ ഉസ്മാന്‍, സിഐഡി മൂസയിലെ ഭ്രാന്തന്‍, പുലിവാല്‍ കല്യാണത്തിലെ മണവാളന്‍, തിളക്കത്തിലെ ഓമനക്കുട്ടന്‍, തുടക്കത്തിലെ മാക്കന്‍, അപരിചിതനിലെ ചിന്നന്‍ ,ചാന്ത്പൊട്ടിലെ പരദൂഷണം വറീത്, തൊമ്മനും മക്കളിലെ രാജാകണ്ണ്, രാപ്പകലിലെ ഗോവിന്ദന്‍,ഉദയനാണ് താരത്തിലെ റഫീക് ,തുടങ്ങി നിരവധി മികച്ച സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ സലീം കുമാര്‍ അവതരിപ്പിച്ചിട്ടുണ്ട്. കൂടുതൽ മികച്ച കഥാപാത്രങ്ങളുമായി പ്രേക്ഷകരിലേക്ക് എത്തുവാനുള്ള തിരക്കിലാണ് താരമിപ്പോള്‍ ….



