മലയാള സിനിമയിലെ ഹാസ്യസാമ്രാട്ടായിരുന്ന ശ്രീനിവാസന് കണ്ണീരോടെ നാട് വിടചൊല്ലി. എറണാകുളം തൃപ്പൂണിത്തുറ കണ്ടനാടുള്ള അദ്ദേഹത്തിന്റെ വസതിയായ ‘പാലാഴി’യുടെ വീട്ടുവളപ്പിൽ ഞായറാഴ്ച ഡിസംബർ 21 രാവിലെ 10 മണിയോടെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു. മൂത്തമകൻ വിനീത് ശ്രീനിവാസനാണ് ചിതയ്ക്ക് തീകൊളുത്തിയത്.
ഒരു എഴുത്തുകാരനെന്ന നിലയിലുള്ള ആദരസൂചകമായി, അന്ത്യകർമ്മങ്ങൾക്ക് മുൻപ് ശ്രീനിവാസന്റെ ഭൗതികശരീരത്തിൽ സുഹൃത്തായ സത്യൻ അന്തിക്കാട് ഒരു പേനയും പേപ്പറും സമർപ്പിച്ചത് കണ്ടുനിന്നവർക്ക് നൊമ്പരമായി. “എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ” എന്ന് ആ പേപ്പറിൽ എഴുതിയിരുന്നു.
ശ്രീനിവാസന്റെ വിയോഗവാർത്തയറിഞ്ഞ് ചലച്ചിത്ര-രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ അദ്ദേഹത്തിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
മെഗാസ്റ്റാർ മമ്മൂട്ടി, സൂപ്പർസ്റ്റാർ മോഹൻലാൽ എന്നിവർ എറണാകുളം ടൗൺഹാളിലെ പൊതുദർശന വേളയിൽ എത്തി തങ്ങളുടെ പ്രിയ സുഹൃത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. തമിഴ് താരം സൂര്യ ഞായറാഴ്ച രാവിലെ നേരിട്ട് വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കൂടാതെ മുകേഷ്, സത്യൻ അന്തിക്കാട്, രൺജി പണിക്കർ, നിവിൻ പോളി, ജഗദീഷ്, പൃഥ്വിരാജ് സുകുമാരൻ, മഞ്ജു വാര്യർ, ടിനി ടോം തുടങ്ങിയവരും അവസാന ചടങ്ങുകളിൽ പങ്കെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രിമാരായ പി. രാജീവ്, സജി ചെറിയാൻ തുടങ്ങിയവർ ടൗൺഹാളിലും വീട്ടിലുമായി നേരിട്ടെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.
വയനാട് എം.പി പ്രിയങ്ക ഗാന്ധി, കമലഹാസൻ, രജനീകാന്ത് തുടങ്ങിയവർ സോഷ്യൽ മീഡിയയിലൂടെ അനുശോചനം രേഖപ്പെടുത്തി.
പൊതുദർശനം നടന്ന ടൗൺഹാളിലും കണ്ടനാട്ടെ വീട്ടിലും ആയിരക്കണക്കിന് ആരാധകരാണ് തങ്ങളുടെ പ്രിയപ്പെട്ട നടന് അവസാനമായി വിട നൽകാൻ എത്തിയത്. മലയാള സിനിമയിലെ ഒരു വലിയ അധ്യായത്തിനാണ് ഇതോടെ തിരശ്ശീല വീണത്.







