Friday, May 2, 2025

ക്യാമറയ്ക്കുള്ളിലെ കണ്ണ്; വെള്ളിത്തിരയിലെ തമാശക്കാരനായ തടിയന്‍

ഒരു അഭിനേതാവ് മികച്ച ഛായാഗ്രാഹകനും ഫിലിംമാഗസിന്‍ ഫോട്ടോഗ്രാഫറുമാണെങ്കില്‍  സിനിമ കൂടുതല്‍ മികച്ചൊരു കലാസൃഷ്ടിയായിത്തീരും. എന്‍ എല്‍ ബാലകൃഷ്ണന്‍ എന്ന അതുല്യ കലാകാരന്‍ ഈ മേഖലകളിലെല്ലാം തൊട്ടാതെല്ലാം പൊന്നാക്കിയെന്ന് ചരിത്രം സാക്ഷി. അഭിനയത്തിലും ഛായാഗ്രഹണത്തിലും കഴിവ് പുലര്‍ത്തിയെങ്കിലും കോളേജ് പഠന കാലത്ത് പല സ്റ്റുഡിയോകളിലായി ഫോട്ടോഗ്രാഫി പഠിച്ചു. തനിക്ക് പകര്‍ന്നു കിട്ടിയ ശാസ്ത്രീയമായി അഭ്യസിച്ചു നേടിയ കലയെ അനാഥാലയത്തിലെ കുഞ്ഞുങ്ങള്‍ക്കും  അദ്ദേഹം പഠിപ്പിച്ചു കൊടുത്തു. പിന്നീട് കേരള കൌമുദി അടക്കമുള്ള പ്രമുഖ പത്രങ്ങളില്‍ മികച്ച ഫോട്ടോഗ്രാഫറായ എന്‍ എല്‍ ബാലകൃഷ്ണന്‍ നിറസാന്നിദ്ധ്യമായി.

എന്‍ എല്‍ ബാലകൃഷ്ണനിലെ ഒരു നിശ്ചലഛായാഗ്രഹകന്‍റെ കാണണമെങ്കില്‍ ജി അരവിന്ദന്‍റെയോ അടൂര്‍ ഗോപാലകൃഷ്ണന്‍റെയോ സിനിമകളിലൂടെ സഞ്ചരിക്കേണ്ടി വരും. പ്രതിഭാശാലിയായ കലാകാരന്‍റെ പാടവം അവിടെ ദൃശ്യമാകും. അരവിന്ദനും അടൂരും എക്കാലത്തും തങ്ങളുടെ  സിനിമയുടെ ഭാഗമായി എന്‍ എല്‍ ബാലകൃഷ്ണനെ കൊണ്ട് നടന്നപ്പോള്‍ അവരിലെ വിജയ ഫോര്‍മുലയ്ക്കു ചുക്കാന്‍ പിടിക്കാന്‍ എന്‍ എല്‍ ബാലകൃഷ്ണന് കഴിഞ്ഞിട്ടുണ്ട്. അത് കൊണ്ട് തന്നെയാവണം അദ്ദേഹത്തെ മലയാളത്തിലെ മറ്റ് പ്രമുഖ സംവിധായകരും സിനിമയ്ക്കൊപ്പം കൂടെ കൂട്ടി. മിക്ക ഹിറ്റ് സിനിമകളിലും എന്‍ എല്‍ ബാലകൃഷണന്‍ എന്ന നിശ്ചലഛായാഗ്രാഹകന്‍റെ കയ്യൊപ്പ് പതിഞ്ഞു.

ഛായാഗ്രാഹകനായി മാത്രമല്ല, അഭിനയ ജീവിതത്തിലെ വേഷപ്പകര്‍ച്ചയും അദ്ദേഹത്തിന് നല്ല വശം. ആദ്യമായി സിനിമയിലേക്ക് അഭിനേതാവായി ചുവടു വെക്കുന്നത് കുട്ടിക്കാലത്തായിരുന്നു. 1986 ല്‍ ശില്പി രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ‘അമ്മാനം കിളി‘ എന്ന കുട്ടികള്‍ക്കായി ഒരുക്കിയ സിനിമയില്‍.  അതിലും വിജയം കൊയ്ത അദ്ദേഹത്തെ തേടി എത്തിയത് നൂറ്റി അറുപതോളം സിനിമക്‍ളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ്. ഓര്‍ക്കാപ്പുറത്ത്, പട്ടണപ്രവേശം, ഡോക്ടര്‍ പശുപതി, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍, സ്ഫടികം, അപരഹ്നം, വൃദ്ധന്മാരെ സൂക്ഷിക്കുക, ജോക്കര്‍, അതിശയന്‍, ഇന്‍സ്പെക്ടര്‍ ഗരുഡ്, തിരക്കഥ, 2 ഹരിഹര്‍ നഗര്‍, ഡാ തടിയാ, ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം, വര്‍ണ്ണം തുടങ്ങി മലയാളത്തിലെ സൂപ്പര്‍ ഹിറ്റുകളില്‍ എന്‍ ബാലകൃഷണന്‍ എന്ന അഭിനേതാവ് മികച്ച അഭിനയത്തിലൂടെ ജീവസ്സുറ്റ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു.

എക്കാലത്തും മലയാള സിനിമ ചര്‍ച്ച ചെയ്തിട്ടുള്ള ‘കള്ളിച്ചെല്ലമ്മ‘ എന്ന ചിത്രത്തിലൂടെയാണ് എന്‍ എല്‍ ബാലകൃഷണന്‍ ഒരു ഫോട്ടോഗ്രാഫറായി അരങ്ങേറ്റം കുറിക്കുന്നത്. അരവിന്ദന്‍റെ കാഞ്ചനസീതയും തമ്പും ഉത്തരായാനവും പിന്നീട് എണ്ണിയാലൊടുങ്ങാത്ത സിനിമകളിലൂടെ  അദ്ദേഹത്തിന്  തന്‍റെ പ്രതിഭ തെളിയിക്കുവാനുള്ള അവസരമുണ്ടായി. പട്ടണപ്രവേശത്തിലെ പക്ഷിശാസ്ത്രജ്ഞന്‍ പ്രേക്ഷകരില്‍ പടര്‍ത്തിയ നര്‍മരസം ഇപ്പൊഴും മലയാളി മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രമാണ്. ഓര്‍ക്കാപ്പുറത്തിലെ മോഹന്‍ലാലിന്‍റെ അമ്മാവന്‍റെ വേഷവും ഡോക്ടര്‍ പശുപതിയിലെ ഗോവിന്ദന്‍ നായരും മറക്കാനാവാത്ത അനുഭവങ്ങള്‍ മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും സമ്മാനിച്ചു.

സ്പടികത്തിലും പവിത്രത്തിലും വാസ്തുഹാരയിലും ഇന്നലെയിലും മാളൂട്ടിയിലും വടക്കുനോക്കിയന്ത്രത്തിലും ചിലമ്പിലും ഒരിടത്തിലും പഞ്ചവടിപ്പലത്തിലും ആദാമിന്‍റെ വാരിയെല്ലിലും എലിപ്പത്തായത്തിലും ഉള്‍ക്കടലിലും നിശ്ചലചായഗ്രഹകനായി ആ കലാകാരന്‍ മലയാള സിനിമയെ ഒന്നടങ്കം അത്ഭുതപ്പെടുത്തിക്കളഞ്ഞു. രസിപ്പിക്കുന്ന രംഗങ്ങളും അതിനിണങ്ങുന്ന കഥാപാത്ര സ്വീകരണവും അഭിനയ പാടവവും കൊണ്ട് സിനിമാലോകത്തെ പ്രിയങ്കരനായിത്തീര്‍ന്നു എന്‍ എല്‍ ബാലകൃഷ്ണന്‍. സിനിമയിലെ പലരും അദ്ദേഹത്തെ സ്നേഹപൂര്‍വം ബാലേട്ടനെന്നും ബാലണ്ണനെന്നും വിളിച്ചു. ഒരു എഴുത്തുകാരനോടുള്ള അഭിനേതാവിനോടുള്ള ഫോട്ടോഗ്രാഫരോടുള്ള എല്ലാറ്റിനുമുപരി ഒരു മനുഷ്യനോടുള്ള ആദരവ് അദ്ദേഹത്തിന് ചുറ്റുമുണ്ടായിരുന്നു. വലിയ ശരീരവുമായി പണിപ്പെട്ടു നായകനെ ഓടിക്കുവാന്‍ ശ്രമിക്കുന്ന അസംഖ്യം  മുട്ടയും ചപ്പാത്തിയുമെല്ലാം ഒറ്റയിരുപ്പിന് കഴിക്കുന്ന തമാശക്കാരനായ ആ തടിയന്‍ അഭിനേതാവിന്‍റെ കഥാപാത്രം തിയ്യേറ്ററിലെ ആളുകളില്‍ ചിരി പടര്‍ത്തി.

അരവിന്ദനും പത്മരാജനും ഭരതനും അടൂരും ജോണ്‍ എബ്രഹാമുമെല്ലാം ആ കലാകാരന്‍റെ വിഭിന്നങ്ങളായ കലാവാസനകളെ തങ്ങളുടെ സിനിമക്‍ളില്‍ ആവളം ഉപയോഗിച്ചു. അതാണല്ലോ ഒരു കലാകാരന്‍റെ വിജയവും. ജീവിതത്തിലും സിനിമയിലുമായി വ്യത്യസ്തങ്ങളായ സ്വത്വ ബിംബങ്ങളില്‍ വിരാജിച്ച എന്‍ എല്‍ ബാലകൃഷന്‍ കഴിവുകളിലും വെവ്വേറെ സ്വത്വത്തെ സ്വീകരിച്ചു. തന്‍റെ ബ്ലാക് ആന്ഡ് വൈറ്റ് ക്യാമറയുമായി നടന്നു അദ്ദേഹം ഒപ്പിയെടുത്തത് ചരിത്രത്തിലേക്കുള്ള മാസ്റ്റര്‍ പീസുകളെയായിരുന്നു. പെരുവഴിയമ്പലം എന്ന ചിത്രത്തിലെ ഹിറ്റായ നിശ്ചല ദൃശ്യങ്ങള്‍ എന്‍ എല്‍ പിള്ളയുടെ ക്യാമറക്കണ്ണിലൂടെ പിറന്നുവീണ കലാസൃഷ്ടിയായിരുന്നു. അദ്ദേഹത്തിനുള്ളിലെ കലാകാരനെ തേടി മാത്രമല്ല സിനിമയെത്തിയത്, ആ ശരീരഭാഷയ്ക്കുതകുന്ന നര്‍മ പ്രധാനമായ കഥാപാത്രങ്ങളും എത്തിക്കൊണ്ടിരുന്നു.

ജീവിതത്തെയും കലയെയും ഒരുപോലെ ആഘോഷിച്ചു നടന്ന കലാകാരന്‍. ക്യാമറയുമായും വലിയ ശരീരവുമായും സിനിമയില്‍ നിറഞ്ഞു നിന്നപ്പോള്‍ ജീവിതം പലപ്പോഴും അദ്ദേഹത്തിന് നേരെ മുഖം തിരിച്ചു. അസുഖബാധിതനായി ജീവിതത്തോട് മല്ലടിച്ച് വിധിക്ക് കീഴടങ്ങിയപ്പോള്‍ നമ്മെ ചിരിപ്പിച്ച ആ വലിയ ശരീരം എപ്പഴേ രോഗത്തോടെ അപ്രത്യക്ഷമായി കഴിഞ്ഞിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായിരുന്നു എന്‍ എല്‍ ബാലകൃഷ്ണന്‍ എന്ന  പ്രതിഭ. എന്നെന്നും ഓര്‍ക്കപ്പെടുന്ന ഇപ്പൊഴും തലമുറകളെ ചിരിപ്പിക്കുന്ന ആ കഥാപാത്രങ്ങളെല്ലാം എന്‍ എല്‍ ബാലകൃഷണന്‍ എന്ന മലയാള സിനിമ സ്നേഹത്തോടെ ബാലേട്ടന്‍ എന്നു വിളിച്ചിരുന്ന സൌഹൃദം കൂടെത്തന്നെയെന്ന് ആശ്വസിക്കുന്നു …. 

spot_img

Hot Topics

Related Articles

Also Read

ഞാന്‍ ഇവിടെയുണ്ടാകാന്‍ കാരണം നിങ്ങള്‍ പ്രേക്ഷകര്‍ ഓരോരുത്തരുമാണ്’-  ദുല്‍ഖര്‍ സല്‍മാന്‍

0
ഞാന്‍ ഇവിടെയുണ്ടാകാന്‍ കാരണം നിങ്ങള്‍ പ്രേക്ഷകര്‍ ഓരോരുത്തരുമാണ്’- കിങ് ഓഫ് കൊത്ത വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ കുറിപ്പുമായി ദുല്‍ഖര്‍ സല്‍മാന്‍.

ജൂലൈ 26- ന്  ‘ലെവൽ ക്രോസ്സ്’ തിയ്യേറ്ററുകയിലേക്ക് എത്തുന്നു

0
ആസിഫ്അലി പ്രധാനകഥാപാത്രമായി അഭിനയിക്കുന്ന ചിത്രം ലെവൽ ക്രോസ് ജൂലൈ- 26 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. കൂമന് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലെവൽ ക്രോസ്സ്. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ...

13- മലയാള സിനിമകള്‍ക്ക് തുടക്കം കുറിച്ച് ചിങ്ങം ഒന്ന്

0
ചിങ്ങം ഒന്നിന് ചിത്രീകരണം ആരംഭിച്ച് 13 മലയാളം സിനിമകള്‍.

തിയ്യേറ്ററിൽ തിളങ്ങി മഹിമ- ഷെയ്ൻ മൂവി ‘ലിറ്റിൽ ഹാർട്സ്’ വിജയകരമായി പ്രദർശനം തുടരുന്നു

0
തിയ്യേറ്ററിൽ വൻ സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുകയാണ് മഹിമയും ഷൈൻ നിഗവും കേന്ദ്രകഥാപാത്രമായി എത്തിയ ലിറ്റിൽ ഹാർട്സ്. നർമ്മവും പ്രണയവും ഒരുപോലെ വന്നുപോകുന്ന ഈ ചിത്രം കൂടുതൽ ജനപ്രിയത നേടിക്കൊണ്ടിരിക്കുകയാണ്

ഓസ്കർ പ്രാഥമിക പട്ടികയിലേക്ക് ആടുജീവിതം

0
ബ്ലെസ്സി- പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഹിറ്റായ അടുജീവിതം 97- മത് ഓസ്കാർ അവാർഡിലെ  പ്രാഥമിക പരിഗണന പട്ടികയിലേക്ക് എത്തി. മികച്ച ചിത്രം എന്ന ജനറൽ വിഭാഗത്തിലാണ് ചിത്രം മത്സരിക്കുന്നത്. അവാർഡ് നിർണ്ണയത്തിനായുള്ള പ്രൈമറി റൌണ്ടിലാണ്...