Saturday, March 7, 2026

ആത്മാവില്‍ മുട്ടിവിളിച്ച പുല്ലാങ്കുഴല്‍ പാട്ടുകാരന്‍ 

“ആത്മാവില്‍ മുട്ടിവിളിച്ചത് പോലെ…” ഹൃദയത്തില്‍ നേര്‍ത്ത തണുത്തൊരിളം കാറ്റ് പോലെയാണ് മലയാളികളെ ഈ പാട്ട് സ്പര്‍ശിച്ചുണര്‍ത്തിയത്. അത്രയും പതിഞ്ഞ താളത്തിലും ശബ്ദത്തിലും ഭാവത്തിലും നിറഞ്ഞു നില്‍ക്കുന്ന പ്രണയത്തിന്‍റെ അതി നിഗൂഡമായ രഹസ്യ ഭാവത്തെ സംഗീതത്തിലൂടെ കാതരമായി ഒപ്പിയെടുക്കാന്‍ രഘുനാഥ് സേത്ത് എന്ന ഫ്ലൂട്ട് മാന്ത്രികന് കഴിഞ്ഞിട്ടുണ്ട്. എത്ര പാട്ടുകള്‍ എന്ന എണ്ണത്തിലല്ല, അതില്‍ ഏതൊക്കെയാണ് ഓര്‍ക്കപ്പെടുന്ന സൃഷ്ടികളായി മികച്ചു നില്‍ക്കുന്നതു എന്ന കാര്യമാണ് സ്രഷ്ടാവിനെ ഔന്നത്യത്തിലേക്ക് ഉയര്‍ത്തുന്നത്. ഉത്തരേന്ത്യയില്‍ നിന്നും മലയാള സിനിമാ സംഗീത ലോകത്തേക്ക് കടന്നു വന്ന പണ്ഡിറ്റ് രഘുനാഥ് സേത്ത് എന്ന ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതഞ്ജന്‍ തൊട്ടതെല്ലാം പൊന്നാക്കി മാറ്റി. മലയാള ഭാഷ പരിജ്ഞാനമില്ലെങ്കില്‍ കൂടി അദ്ദേഹത്തിനുള്ളില്‍  അഗാധമായി കിടന്നിരുന്ന സംഗീതജ്ഞാനം അതിനെയെല്ലാം നിഷ്പ്രഭമാക്കി. 1988 ല്‍ എം ടി – ഹരിഹരന്‍ ടീം പുറത്തിറക്കിയ ‘ആരണ്യകം’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കെല്ലാം ഈണം നല്കിയത് രഘുനാഥ് സേത്ത് ആയിരുന്നു. മലയാള സിനിമയ്ക്കു ലഭിച്ച വരപ്രസാദമായിരുന്നു അദ്ദേഹത്തിന്‍റെ ഓരോ പാട്ടുകളും. കേള്‍ക്കുന്തോറും മനസ്സിനെയും കാതിനെയും വശീകരിക്കാനും കീഴടക്കാനും അദ്ദേഹത്തിന്‍റെ പാട്ടുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഒ എന്‍ വിയുടെ രചനയില്‍ ചിത്ര പാടിയ “ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി”, “താരകളേ”, “തനിച്ചിരിക്കാന്‍ ഇവിടെ എനിക്കൊരു”, യേശുദാസ് പാടിയ “ആത്മാവില്‍ മുട്ടിവിളിച്ചത് പോലെ ” തുടങ്ങിയ പാട്ടുകള്‍ ഇന്നും മലയാളി മനസ്സുകള്‍ക്ക് നല്‍കുന്ന ആനന്ദം അനന്തമാണ്. 

സംഗീതം വിനോദമായിരുന്നില്ല, രഘുനാഥ് സേത്തിന്. കല എന്നതിലുപരി അദ്ദേഹത്തിന് സംഗീതം ഉപാസനയായിരുന്നു. തന്‍റെ ജീവിതത്തിനു  അറിവും ഓര്‍മ്മയും വച്ച നാള്‍ മുതല്‍ക്ക് അദ്ദേഹം സംഗീതത്തോടൊപ്പം സീമകളില്ലാതെ സഞ്ചരിച്ചു. ദേശം കടന്ന്, ഭാഷകടന്ന്, മനുഷ്യ മനസ്സും അവന്‍റെ വികാരവും കടന്ന് അത് ദൈവികമായ ഔന്നത്യത്തിലേക്കുയര്‍ന്നു. സംഗീത കച്ചേരിക്ക് അല്ലെങ്കില്‍ കൂടി തന്‍റെ യാത്രകളിലെല്ലാം പുല്ലാങ്കുഴല്‍ കൂടെ കൊണ്ട് നടന്നിരുന്നു. രഘുനാഥ് സേത്തിന്‍റെ  സംഗീതത്തില്‍ ഭാഷ ഒരു തടസ്സമായിരുന്നില്ല. ശാസ്ത്രീയ സംഗീതത്തില്‍ മാത്രമല്ല, പ്രദേശികമായ നാടന്‍ പാട്ടിന്‍റെ ശീലുകളും കൈവിടാതെ കൃത്യമായി പ്രയോഗിച്ചു. ‘അരണ്യക’ത്തിലെ  ചിത്ര പാടിയ “ഒളിച്ചിരിക്കാന്‍…” എന്ന പാട്ടില്‍ ഈ നാടന്‍ ശൈലി അദ്ദേഹം സൂക്ഷ്മമായി ഉപയോഗിച്ചിരിക്കുന്നു. പ്രശസ്ത സംഗീതജ്ഞന്‍ എന്ന ഭാവമോന്നുമില്ലാതെ അദ്ദേഹം എല്ലാ മനുഷ്യരോടും ഒരു പോലെ സഹവര്‍ത്തിച്ചു. “പക്ഷപാതമേതുമില്ലാതെ സംഗീതത്തില്‍ ജീവിക്കുന്ന ആ കലാകാരനെക്കുറിച്ച് ഒ എന്‍ വി കുറുപ്പ് ഇങ്ങനെ ഓര്‍ക്കുന്നു. “ആരണ്യകം എന്ന ചിത്രത്തിനുവേണ്ടി ഞാനെഴുതിയ രണ്ടു പാട്ടുകൾ പതുക്കെ മൂളി മൂളി ട്യൂൺ ചെയ്യുമ്പോൾ അദ്ദേഹം മന്ത്രപൂർവം സംഗീതത്തെ ധ്യാനിക്കുകയാണെന്നു തോന്നി ആരണ്യകം എന്ന ഒറ്റച്ചിത്രത്തിലെ പാട്ട് കൊണ്ട് മലയാള സിനിമയുടെ സംഗീത പ്രമുഖരില്‍ ചിര പ്രതിഷ്oനേടി ഇദ്ദേഹം. 

ഗ്വാളിയോറില്‍ ജനിച്ച രഘുനാഥ് സേത്ത് തന്‍റെ പന്ത്രണ്ടാം വയസ്സുമുതല്‍ സംഗീതത്തില്‍ അഭ്യസിച്ചു തുടങ്ങിയിരുന്നു. അപാരമായ സംഗീതത്തിലുള്ള ജന്മ സിദ്ധമായ കഴിവ് അദ്ദേഹത്തെ വളര്‍ത്തിയെടുത്തു. മൂത്ത സഹോദരനായ കാശി പ്രസാദായിരുന്നു അദ്ദേഹത്തിന്‍റെ സംഗീതത്തിലെ ആദ്യ ഗുരു. പുല്ലാങ്കുഴലില്‍ പണ്ഡിറ്റ് പന്നലാല്‍ ഘോഷാണു അദ്ദേഹത്തിന്‍റെ ഗുരു. പന്നലാലിന് ശേഷം പുല്ലാങ്കുഴല്‍ വാദനത്തിന് ആര് എന്ന ചോദ്യത്തിന് ഉത്തരമായിരുന്നു പിന്നീട് ഓടക്കുഴലില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച പണ്ഡിറ്റ് രഘുനാഥ് സേത്ത്. പിന്നീട് ലക്നൌലെ സംഗീതജ്ഞനായ ഡോ: രത്തഞ്ജരുടെ കീഴിലും സംഗീതം അദ്ദേഹം സംഗീതം അഭ്യസിച്ചു. കൂടാതെ ലക്നൌവില്‍ ആള്‍ ഇന്ത്യ റേഡിയോയില്‍ സംഗീത സംവിധായകനായും നിര്‍മാതാവുമായും പ്രവര്‍ത്തിച്ചു. സിനിമയില്‍ മാത്രമല്ല, നിരവധി ലളിത ഗാനങ്ങള്‍, ഗസലുകള്‍, ഭക്തി ഗാനങ്ങള്‍ എന്നിവയ്ക്കും രണ്ടായിരത്തോളം ഡോക്യുമെന്‍ററികള്‍ക്കും സിനിമകള്‍ക്കും ടെലിവിഷന്‍ സീരിയലുകള്‍ക്കും അദ്ദേഹം ഈണം നല്കി. 

പുല്ലാങ്കുഴലില്‍ അത്ഭുതങ്ങളുടെ സംഗീതം കൊണ്ട് മഴവില്ല് വിരിയിച്ച രഘുനാഥ് സേത്ത് ഒരു പ്രതിഭാസമായിരുന്നു. പുല്ലാങ്കുഴലില്‍ അദ്ദേഹം നവീനമായ ആശയങ്ങള്‍ കൊണ്ട് വരികയും അത് സംഗീത ലോകം അംഗീകരിക്കുകയും ചെയ്തു. പുല്ലാങ്കുഴല്‍ രാഗങ്ങള്‍ കൊണ്ട് അദ്ദേഹം പുതിയ കണ്ടു പിടുത്തങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്തു. ‘ഫിര്‍ഭി’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച രഘുനാഥ് സേത്ത് അവസാനമായി സംഗീതം ചെയ്ത സിനിമ ‘മൃത്യുദന്ദ്’ ആണ്. ലോകമെമ്പാടും തന്‍റെ പുല്ലാങ്കുഴല്‍ നാദം കൊണ്ട് ആരാധകരെ ത്രസിപ്പിച്ച ഇദ്ദേഹം ഇന്ത്യന്‍ ക്ലാസ്സിക്കല്‍ മ്യൂസിക് ബാംബൂ ഫ്ലൂട്ടിസ്റ്റ് ആയിരുന്നു. ഭാരത സര്‍ക്കാര്‍ സംഗീതത്തിന്‍റെ ഫിലിം ഡിവിഷനില്‍ പ്രധാനിയായിരുന്ന രഘുനാഥ് സേത്ത് 

പുല്ലാങ്കുഴല്‍ ലോകത്തേക്ക് സ്റ്റീവ് ഗോര്‍ന്‍, ക്രിസ് ഹിന്‍സ്, ജോഷ്വ ഗെയ്സ്ലര്‍, സുനില്‍ ഗുപ്ത, ചേതന്‍ ജോഷി, അതുല്‍ ശര്‍മ്മ, റാവു ക്യാവോ, ദത്ത ചൌഗുലേ, തുടങ്ങിയ ശിഷ്യരെ സംഗീത ലോകത്തിന് സമ്മാനിച്ചു. കൂടാതെ അദേഹത്തിന്‍റെ മകന്‍ അപര്‍വ ശ്രീവാസ്തവയും ചെറുമകന്‍ ആദിത്യയും അദേഹത്തിന്‍റെ ശിഷ്യന്മാരായിരുന്നു.

ക്ലാസ്സിക്കല്‍, ഫിലിം, ലൈറ്റ് മ്യൂസിക് എന്നിവയിലും മികച്ച നേട്ടങ്ങള്‍ കൈവരിച്ച പണ്ഡിറ്റ് രഘുനാഥ് സേത്ത് ഫിര്‍ ഭീ, യെ നസ് കിയാന്‍, എക് ബാര്‍ ഫിര്‍, സീപ്പിയാന്‍ തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് അദ്ദേഹം നല്കിയ സംഗീതം ശ്രദ്ധേയമായിരുന്നു. കൂടാതെ മന്നാഡേ ആ ശാ ഭോണ്‍സ്ലെ, ഹേമന്ത് കുമാര്‍, ഭൂപീന്ദര്‍ സിങ് തുടങ്ങിയ പ്രശ്തരായ ഗായകരും രഘുനാഥ് സേത്ത്ന്‍റെ സംഗീതത്തിന് മാറ്റ് കൂട്ടി. സംഗീതത്തിന് ദേശീയ അംഗീകാരങ്ങള്‍ നേടിയ രഘുനാഥ് സേത്തിന്  1983 ല്‍ ഉത്തര്‍ പ്രദേശ് സംഗീത നാടക അക്കാദമി അവാര്‍ഡും 1994 കേന്ദ്ര  സര്‍ക്കാരിന്‍റെ സംഗീത നാടക അക്കാദമി അവാര്‍ഡൂം ലഭിച്ചു. 2014 ഫെബ്രുവരിയില്‍ അനശ്വര കലാകാരന്‍ വിടപറഞ്ഞു. ദില്ലിയിലെ ഫോട്ടോഗ്രാഫറായിരുന്ന സഞ്ജയ് കുമാര്‍ പണ്ഡിറ്റ് രഘുനാഥ് സേത്തിനെ  പുല്ലാങ്കുഴലിലൂടെ ഓര്‍ക്കുന്നു, “അദ്ദേഹം എവിടെയൊക്കെ  പോയാലും ഒരു സംഗീത കച്ചേരിക്ക് പോന്നില്ലെങ്കിലും  എല്ലായ്പ്പോഴും തന്‍റെ പുല്ലാങ്കുഴല്‍ വഹിച്ചിരുന്നു.”  പണ്ഡിറ്റ് രഘുനാഥ് സേത്തിനെ മലയാളികള്‍ ഓര്‍ക്കുന്നത് അദ്ദേഹം നല്കിയ  അമരത്വം നിറഞ്ഞ പാട്ടുകളിലൂടെയാണ്. അത് വീണ്ടും വീണ്ടും ആത്മാവില്‍ മുട്ടിവിളിക്കുകയാണ് സ്നേഹാതുരമായി തന്നെ.

spot_img

Hot Topics

Related Articles

Also Read

ഗിന്നസ് പക്രു നായകൻ; ‘916 കുഞ്ഞൂട്ടൻ’ ഉടൻ തിയ്യേറ്ററുകളിലേക്ക്

0
മോർസെ ഡ്രാഗൺ എന്റർടൈമെന്റിന്റെ ബാനറിൽ ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 916 കുഞ്ഞൂട്ടൻ’ ഉടൻ തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും. ഗിന്നസ് പക്രുവാണു ചിത്രത്തിൽ നായകനായി എത്തുന്നത്. മെയ് 23- നു...

മാംഗോ മുറിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്ത് വിനീത് ശ്രീനിവാസനും ബേസിലും

0
ജാഫര്‍ ഇടുക്കിയും അര്‍പ്പിത് പി ആറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ പുതുമുഖം സ്വിയ നായികയായി എത്തുന്നു. തികച്ചും സവിശേഷമായ കഥയുമായാണ് സിനിമയും പോസ്റ്ററും ഒരുങ്ങുന്നത്.

മോഹൻലാൽ – മമ്മൂട്ടി – മഹേഷ് നാരായണൻ ചിത്രം ‘പാട്രിയോട്ട്’ ചിത്രീകരണം പുരോഗമിക്കുന്നു.

0
​ മമ്മൂട്ടിയും മോഹൻലാലും പതിനെട്ട് വർഷങ്ങൾക്ക് ശേഷം പ്രധാന വേഷങ്ങളിൽ ഒന്നിക്കുന്ന ചിത്രമാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പാട്രിയോട്ട്'. ഒരു ആക്ഷൻ ത്രില്ലറാണ് ഈ ബിഗ് ബജറ്റ് ചലച്ചിത്രം. വിരമിച്ച ജഡ്ജ്...

എബ്രിഡ് ഷൈൻ- ഹണി റോസ് ചിത്രം ‘റേച്ചൽ’ ചിത്രീകരണം പൂർത്തിയായി

0
ആനന്ദിനി ബാലയുടെ സംവിധാനത്തിൽ എബ്രിഡ് ഷൈൻ തിരക്കഥ എഴുതി ഹണി റോസ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ‘റേച്ചലി’ന്റെ ചിത്രീകരണം പൂർത്തിയായി.

96- മത് ഓസ്കർ പുരസ്കാരങ്ങൾക്ക് തിരിതെളിഞ്ഞു; ‘ഒപ്പൻഹൈമർ’ മികച്ച ചിത്രം, മികച്ച നടി എമ്മ സ്റ്റോൺ, നടൻ കിലിയൻ...

0
മികച്ച സംവിധായകനുള്ള പുരസ്കാരം ക്രിസ്റ്റഫർ നോളനേയും ഒപ്പൻഹൈമറായി വെള്ളിത്തിരയിലെത്തിയ കിലിയൻ മർഫിയെ മികച്ച നടനായും തിരഞ്ഞെടുത്തു. പതിമൂന്ന് വിഭാഗങ്ങളിൽ നാമനിർദേശത്തിൽ ഒപ്പൻഹൈമർ ഏഴു വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ നേടി. ‘പുവർ തിങ്ക്സ്’ എന്ന ചിത്രത്തിലൂടെയാണ് എമ്മ സ്റ്റോൺ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.