മലയാള സിനിമയിലെ അതുല്യ പ്രതിഭയും നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ (69) അന്തരിച്ചു. ശനിയാഴ്ച രാവിലെ എട്ടരയോടെ എറണാകുളം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം, പതിവ് ഡയാലിസിസിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആരോഗ്യനില വഷളാവുകയായിരുന്നു.
മലയാള സിനിമയിൽ ഹാസ്യത്തിന് പുതിയൊരു ഭാവുകത്വം നൽകിയ കലാകാരനായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ ജീവിതപ്രശ്നങ്ങളും രാഷ്ട്രീയവും ആക്ഷേപഹാസ്യത്തിലൂടെ വെള്ളിത്തിരയിൽ എത്തിക്കുന്നതിൽ ശ്രീനിവാസൻ പുലർത്തിയ വൈഭവം സമാനതകളില്ലാത്തതാണ്.
മണിമുഴക്കം’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ അദ്ദേഹം ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. ‘സന്ദേശം’, ‘നാടോടിക്കാറ്റ്’, ‘വടക്കുനോക്കിയന്ത്രം’, ‘ചിന്താവിഷ്ടയായ ശ്യാമള’ തുടങ്ങിയവ അദ്ദേഹത്തിന്റെ മാസ്റ്റർപീസുകളായി കരുതപ്പെടുന്നു. ഭാര്യ വിമല. പ്രശസ്ത ചലച്ചിത്ര പ്രവർത്തകരായ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ മക്കളാണ്. സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഞായറാഴ്ച (ഡിസംബർ 21) രാവിലെ കൊച്ചി കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും.







